സിപി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് കാസർകോട് ഉജ്ജ്വല തുടക്കം. മഞ്ചേശ്വരം മണ്ഡലത്തിലെ കുമ്പളയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ജാഥാ ക്യാപ്റ്റന് പതാക കൈമാറി.
സംസ്ഥാനത്തെ സി.പി.എമ്മിന്റെ അമരക്കാരനായ ശേഷം എം.വി.ഗോവിന്ദന്റെ നേതൃത്വം അരക്കിട്ടുറപ്പിക്കുന്നതിന് ഉപകരിക്കും വിധം സംവിധാനം ചെയ്തിരിക്കുന്ന കേരളയാത്രയില്‍ എം.വി.ഗോവിന്ദന്‍ ഒഴികെ സീനിയര്‍ നേതാക്കളെയൊന്നും ഉള്‍പ്പെടുത്തിയിട്ടില്ല എന്നതില്‍ നിന്നു തന്നെ യാത്രയില്‍ ഗോവിന്ദന്റെ വ്യക്തിത്വം പാര്‍ടിയില്‍ ജനകീയമാക്കുന്നതിനുള്ള നടപടിയായി ഈ യാത്ര വീക്ഷിക്കപ്പെടുന്നുണ്ട്.
ആർഎസ്‌എസുമായി ജമാഅത്തെ ഇസ്ലാമി നടത്തിയ ചർച്ചയിൽ കോൺഗ്രസ്, ലീഗ്, വെൽഫെയർ പാർട്ടി എന്നിവയ്ക്ക് പങ്കുണ്ടോ എന്ന് വ്യക്തമാക്കണമെന്ന് മഞ്ചേശ്വരം കുമ്പളയിൽ ജാഥ ഉദ്‌ഘാടനം ചെയ്തു കൊണ്ട് സംസാരിച്ച മഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു.
ചൊവ്വാഴ്ച വരെ കാസർകോട് ജില്ലയിൽ അഞ്ചിടങ്ങളിൽ സ്വീകരണം ഒരുക്കിയിട്ടുണ്ട്. ചൊവ്വാഴ്ച കാസർകോട് ഗസ്‌റ്റ് ഹൗസിൽ ജാഥാ ലീഡർ എം വി ഗോവിന്ദൻ പ്രമുഖരുമായി സംവദിക്കും. സംഘടനാ നേതാക്കൾ, വ്യവസായികൾ, സംരംഭകർ, എഴുത്തുകാർ, കലാകാരന്മാർ, വിവിധ മേഖലയിലെ വിദഗ്‌ധർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുക്കും. ബുധനാഴ്ച മുതല്‍ കണ്ണൂര്‍ ജില്ലയിലാണ് പര്യടനം.