എറണാകുളം വരാപ്പുഴയില്‍ പടക്കശാലയില്‍ സ്‌ഫോടനത്തിൽ ഒരാള്‍ മരിച്ചു. അപകടത്തില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. വൈകിട്ട് നാലുമണിയോടെയാണ് പൊട്ടിത്തെറിയുണ്ടായത്. വീടിനോട് ചേര്‍ന്നുള്ള നിര്‍മാണ ശാലയിലാണ് സ്‌ഫോടനുണ്ടായത്. വന്‍ ശബ്ദത്തോടെയാണ് പൊട്ടിത്തെറിയുണ്ടായത്. സമീപത്തെ വീടുകളുടെ ജനല്‍ ചില്ലുകളും പൊട്ടിത്തെറിച്ചു. സ്ഫോടനത്തെ തുടര്‍ന്ന് രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ പ്രകമ്പനമുണ്ടായി. പടക്കശാല പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം പൂര്‍ണമായും തകര്‍ന്നു. പൊടിയും പുകയും കാരണം ഏറെ നേരെ ഒന്നും കാണാനായില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. പ്രദേശത്തെ മരങ്ങള്‍ കരിഞ്ഞുണങ്ങി. ധാരാളം വീടുകളുള്ള, ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്താണ് പടക്കം സൂക്ഷിച്ച വീടുണ്ടായിരുന്നത്. അപകടകാരണം വ്യക്തമായിട്ടില്ല.
സ്‌ഫോടനത്തില്‍ എസ്തർ (7), എൽസ (5), ഇസബെൽ (8), ജാൻസൻ (38), ഫ്രെഡീന (30), കെ.ജെ.മത്തായി (69), നീരജ് (30) എന്നിവർക്കാണ് പരുക്കേറ്റത്. രണ്ട് കുട്ടികളുൾപ്പെടെ നാല് പേരുടെ നില ഗുരുതരമാണ്.
സ്‌ഫോടനത്തില്‍ തകര്‍ന്ന പടക്കനിര്‍മാണശാല പ്രവര്‍ത്തിച്ചത് അനധികൃതമായെന്ന് എറണാകുളം ജില്ലാ കലക്ടര്‍ രേണുരാജ്. പടക്കം നിര്‍മിക്കാനും സൂക്ഷിക്കാനുമുള്ള ലൈസന്‍സ് ഉണ്ടായിരുന്നില്ല. പടക്കം വില്‍പ്പനയ്ക്കുള്ള ലൈസന്‍സ് മാത്രമാണ് ഉണ്ടായിരുന്നത്. ചൂട് കൂടിയതാണ് പടക്കം പൊട്ടിത്തെറിക്കാന്‍ കാരണമായതെന്ന് കരുതുന്നു.