ദുബായില്‍ നിന്നുള്ള വിമാനത്തില്‍ നടന്‍ ഷൈന്‍ ടോം ചാക്കോവിന്റെ തലതിരിഞ്ഞ പെരുമാറ്റത്തിനു പിന്നില്‍ തെറ്റിദ്ധാരണയാണെന്ന് നടനും സംവിധായകനുമായ സോഹന്‍ സീനുലാല്‍. കാബിന്‍ ക്രൂവിനുണ്ടായ തെറ്റിദ്ധാരണ കാരണമാണ് വിമാനത്തില്‍ നിന്നും നടനെ പുറത്താക്കലില്‍ കലാശിച്ചതെന്നും സോഹന്‍ പറഞ്ഞു. സോഹൻ സീനുലാൽ സംവിധാനം ചെയ്‌ത ഭാരത സർക്കസ് എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായാണ് ഷൈൻ ദുബായിൽ എത്തിയത്. ഷൈനിന്റെ പ്രത്യേക രീതിയിലുള്ള പെരുമാറ്റം മലയാളികള്‍ക്ക് പരിചയമുള്ളതാണല്ലോ എന്നും സോഹന്‍ ലാല്‍ പ്രതികരിച്ചു.
“കോക്‌പിറ്റിലേക്ക് ഷൈന്‍ കയറാന്‍ നോക്കിയെന്നത് തെറ്റിദ്ധാരണയായിരുന്നു. ഷൈൻ നല്ല ക്ഷീണിതനായിരുന്നു. ഫ്ളൈറ്റിൽ കയറിയ ഉടനെ അദ്ദേഹം സീറ്റിൽ കിടന്നുറങ്ങാൻ ശ്രമിച്ചു. അതിനിടെ ക്യാബിൻ ക്രൂ വന്ന് അദ്ദേഹത്തെ ഉണർത്താൻ നോക്കി. മലയാളികൾക്കറിയാമല്ലോ ഷൈനിന്റെ രീതി. ഷൈൻ പെട്ടെന്ന് എഴുന്നേറ്റ് നീങ്ങിയപ്പോൾ ജീവനക്കാർ കരുതിയത് കോക്ക്‌പിറ്റിലേയ്ക്ക് ഇടിച്ചുകയറാൻ ശ്രമിക്കുന്നുവെന്നാണ്. എന്നാൽ കോക്ക്‌പിറ്റിൽ കയറാൻ ഷൈൻ ശ്രമിച്ചിട്ടില്ല. അതിന്റെ കാര്യം അദ്ദേഹത്തിനില്ലല്ലോ. ഇക്കാര്യം ദുബായ് വിമാനത്താവളത്തിന്റെ അധികൃതരോടും ക്യാബിൻ ക്രൂവിനോടും പറഞ്ഞുമനസിലാക്കാൻ ഒരുപാട് സമയമെടുത്തു.”- സോഹന്‍ പറഞ്ഞു. ദുബായിൽ നിന്ന് കൊച്ചിയിലേക്കുള്ള എയർ ഇന്ത്യയുടെ എ.ഐ 934 ഡ്രീം ലൈനർ വിമാനത്തിലാണ് ഷൈൻ ഉൾപ്പെടെയുള്ളവർ യാത്ര നിശ്ചയിച്ചിരുന്നത്. വിമാനത്തിൽ കോക്ക്പിറ്റിലേക്ക് കടക്കാൻ ശ്രമിച്ച ഷൈനിനെ വിമാനത്തിൽ നിന്ന് പുറത്താക്കുകയായിരുന്നു. തുടർന്ന് എമിഗ്രേഷൻ വിഭാഗം താരത്തെ പിടിച്ചുവച്ചു. പിന്നീട് ഷൈനിനെ വിട്ടയച്ചെങ്കിലും അധികൃതരുടെ അന്തിമ നടപടി എന്താണെന്ന് അറിവായിട്ടില്ല.