ഗുജറാത്തിലെ നിയമസഭാ തിരഞ്ഞെടുപ്പു ഫലം രാജ്യശ്രദ്ധ നേടിയത് അവിടെ ബി.ജെ.പി.യെ ഞെട്ടിച്ചു കൊണ്ട് അഞ്ച് ആം ആദ്‌മി സ്ഥാനാര്‍ഥികള്‍ ജയിച്ചതിലൂടെയാണ്. എന്നാല്‍ പുറത്തു വരുന്ന അഭ്യൂഹം ശരിയാണെങ്കില്‍ ആപ് എം.എല്‍.എ.മാര്‍ ബി.ജെ.പി.യിലേക്ക് ചേക്കേറാന്‍ തുടങ്ങുകയോ സര്‍ക്കാരിന് പിന്തുണ നല്‍കാന്‍ തീരുമാനിക്കുകയോ ചെയ്യുകയാണ്. ജൂനഗഢ് ജില്ലയിലെ വിശ്വദര്‍ മണ്ഡലത്തിലെ എം.എല്‍.എ. ഭൂപത് ഭയാനി ബി.ജെ.പി.യില്‍ ചേര്‍ന്നുവെന്ന വാര്‍ത്ത പരന്നതോടെ വന്‍ വിവാദമാണുണ്ടായത്. തുടര്‍ന്ന് ഇദ്ദേഹം വിശദീകരണവുമായി രംഗത്തു വന്നു. താന്‍ ബി.ജെ.പി.യില്‍ ചേര്‍ന്നിട്ടില്ലെന്നും എന്നാല്‍ ജനങ്ങള്‍ ആവശ്യപ്പെട്ടാല്‍ അതിനനുസരിച്ച് ചെയ്യുമെന്നും ഭൂപത് ഭയാനി വ്യക്തമാക്കി. മാത്രമല്ല, താന്‍ സര്‍ക്കാരിനെ പുറത്തു നിന്നും പിന്തുണയ്‌ക്കുമെന്നും അദ്ദേഹം പറഞ്ഞിരിക്കുന്നു. ഇതിനര്‍ഥം ആം ആദ്‌മി എം.എല്‍.എ. ബി.ജെ.പി.യുടെ പാളയത്തിലേക്ക് പോകുന്നു എന്നു തന്നെയാണ്.
ഭൂപത് ഭയാനി ഇന്നുതന്നെ വാർത്താസമ്മേളനം വിളിച്ച് ബി.ജെ.പിയിലേക്കുള്ള പ്രവേശനം പ്രഖ്യാപിക്കുമെന്ന് സംസ്ഥാന ബി.ജെ.പി നേതാക്കളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ ചാനൽ റിപ്പോർട്ട് ചെയ്തു. ഭയാനിക്ക് പുറമെ ചൈതർ വാസവ, ഹേമന്ത് ഖാവ, ഉമേഷ് മകവാന, സുധീർ വഘാനി എന്നീ നാലു എം.എൽ.എമാരും ബി,ജെ.പിയുമായിബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നാണ് വിവരം. ഇതിൽ മൂന്ന് എം.എൽ.എമാർ ബി.ജെ.പി സീറ്റ് നിഷേധിച്ചതിന് പിന്നാലെയാണ് ആം ആദ്മി ടിക്കറ്റിൽ മത്സരിച്ചത്. ഭൂപത് ഭയാനി ഇന്ന് തന്നെ ബി.ജെ.പിയിൽ ചേരുമെന്നും സൂചനയുണ്ട്.