സിപിഎമ്മിന്റെ വലിയ അഭിമാനവും പ്രതീക്ഷയുമായിരുന്നു ഹിമാചല്‍ പ്രദേശിലെ തിയോഗ് മണ്ഡലം. കാരണം അവിടെ കഴിഞ്ഞ തവണ തിരഞ്ഞെടുക്കപ്പെട്ടത് പാര്‍ടിയുടെ സ്ഥാനാര്‍ഥി രാകേഷ് സിംഗ ആയിരുന്നു. രാകേഷിനെ ഉത്തരപൂര്‍വേന്ത്യയിലെ സി.പി.എമ്മിന്റെ പാര്‍ലമെന്ററി മുഖമായി ഉയര്‍ത്തിക്കാട്ടിയ പാര്‍ടിക്ക് പക്ഷേ ഇത്തവണ തോല്‍വിയുടെ കയ്‌പുനീര്‍ രുചിക്കേണ്ടി വന്നിരിക്കുന്നു. വീണ്ടും മല്‍സരിച്ച രാകേഷ് സിംഗ തോറ്റു. എന്നു മാത്രമല്ല, അദ്ദേഹം നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്‌തതായാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസിനു മുന്നിലാണ് സിംഗ അടിയറവു പറഞ്ഞത്. ബി.ജെ.പി.യുടെ സ്ഥാനാര്‍ഥിക്കും സ്വതന്ത്ര സ്ഥാനാര്‍ഥിക്കും പിറകിലായാണ് സിംഗയുടെ വോട്ട് നില.
2017-ല്‍ ബിജെപി സ്ഥാനാര്‍ഥിയെ തോല്‍പിച്ചാണ് രാകേഷ് സിംഗ നിയമസഭയിലെത്തിയത്. 42.18 ശതമാനം വോട്ടും കിട്ടി. ഭൂരിപക്ഷം 1983 ആയിരുന്നു. എന്നാല്‍ ഇത്തവണ ശക്തിയേറിയ ചതുഷ്‌കോണ മല്‍സരത്തില്‍ പിടിച്ചു നില്‍ക്കാന്‍ സിംഗയ്‌ക്ക് സാധിച്ചില്ല. സ്വതന്ത്ര സ്ഥാനാര്‍ഥി കൂടി ശക്തമായി രംഗത്തുണ്ടായത് തിരിച്ചടിയായി. സ്വതന്ത്രനാണ് മൂന്നാം സ്ഥാനത്ത് എത്തിയത്.
കോണ്‍ഗ്രസിലെ കുല്‍ദീപ് സിങ് റാത്തോഡ് ബി.ജെ.പി.യിലെ അജയ്‌ശ്യാമിനെ 5,269 വോട്ടിനാണ് തോല്‍പിച്ചത്. സിറ്റിങ് എം.എല്‍.എ. ആയിരുന്നിട്ടും രാകേഷ് സിംഗ നാലാമതായി. 2017-ല്‍ ബി.ജെ.പി. വിരുദ്ധ വോട്ടുകള്‍ ഏകീകരിക്കാന്‍ സി.പി.എമ്മിന് സാധിച്ചെങ്കില്‍ ഇത്തവണ കോണ്‍ഗ്രസ് ശക്തമായ പ്രചാരണത്തിലൂടെ ബി.ജെ.പി. വിരുദ്ധ വോട്ടുകള്‍ നേടിയത് സിംഗയുടെ നില പ്രതിസന്ധിയിലാക്കി.
ഹിമാചല്‍ പ്രദേശിലെ ഷിംല മേഖല ഇപ്പോഴും സിപിഎമ്മിന്റെ സ്വാധീന കേന്ദ്രമാണ്. 2012-ലെ ഷിംല മുനിസിപ്പല്‍ കോര്‍പറേഷനിലേക്കുള്ള നേരിട്ടുള്ള തിരിഞ്ഞെടുപ്പില്‍ മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങള്‍ നേടിയത് സി.പി.എം സ്ഥാനാര്‍ഥികള്‍ ആയിരുന്നു. എന്നാല്‍ നേടിയ വിജയം നിലനിര്‍ത്താന്‍ കഴിയുന്നില്ല എന്നതാണ് പാര്‍ടി ഹിന്ദി മേഖലയില്‍ നേരിടുന്ന വലിയ ദൗര്‍ബല്യം.