കഴിഞ്ഞ നാല് ദശാബ്ദമായി ഹിമാചല്‍ പ്രദേശില്‍ ഒരു പാര്‍ടിയും തുടര്‍ച്ചയായി രണ്ടു തവണയെങ്കിലും അധികാരത്തിലിരുന്നിട്ടില്ല. ഇത്തവണ ബി.ജെ.പി. ആ പതിവ് തെറ്റിക്കുമെന്ന് എക്‌സിറ്റ് പോളുകള്‍ പറഞ്ഞെങ്കിലും ജനം അവരുടെ പതിവ് തുടര്‍ന്നിരിക്കുകയാണ്.
കോണ്‍ഗ്രസിന്റെ വോട്ടുബാങ്കുകള്‍ സ്വന്തമാക്കി ഡല്‍ഹി, പഞ്ചാബ് സംസ്ഥാനങ്ങളില്‍ ്‌്‌അധികാരത്തിലെത്തിയ ആംആദ്‌്‌മി ഗുജറാത്തിലും കോണ്‍ഗ്രസ് വോട്ടുകള്‍ പിളര്‍ത്തി നേട്ടമുണ്ടാക്കിയെങ്കിലും ഹിമാചലില്‍ അതിന് സാധിച്ചില്ല. കോണ്‍ഗ്രസ് വളരെ ശക്തിയോടെ നില്‍ക്കുന്ന ഇടങ്ങളില്‍ ആംആദ്‌മിയിലേക്ക് വോട്ടുകള്‍ ചോരുന്നില്ല എന്നതിന് മികച്ച ഉദാഹരണമാണ് ഹിമാചലിലെ ആംആദ്‌മിയുടെ ശൂന്യത.
68 സീറ്റുകളുള്ള കൊച്ചു സംസ്ഥാനമായ ഹിമാചലില്‍ ഭൂരിപക്ഷത്തിന് വേണ്ടത് 35 സീറ്റുകളാണ്. അത് കോണ്‍ഗ്രസിന് ലഭിച്ചു കഴിഞ്ഞു.
ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് പ്രവചിക്കപ്പെട്ടെങ്കിലും വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് കോണ്‍ഗ്രസിനെ ഹിമാചല്‍ ജനം അധികാരമേല്‍പ്പിച്ചിരിക്കുന്നത്. സീറ്റുകളില്‍ മാത്രമല്ല വോട്ട് ശതമാനത്തിലും ബി.ജെ.പി.യെ പിന്നിലാക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചു.
പഞ്ചാബ് കോണ്‍ഗ്രസിന് നഷ്ടപ്പെട്ടെങ്കിലും ഹിമാചല്‍ ബി.ജെ.പി.യില്‍ നിന്നും പിടിച്ചെടുത്തു എന്നത് പാര്‍ടിക്ക് വലിയൊരു ആശ്വാസമാണ്. ഇപ്പോള്‍ രാജസ്ഥാനിലും ചത്തീസ്‌ഗഡിലും ഇനി ഹിമാചലിലും കോണ്‍ഗ്രസിന് സംസ്ഥാന ഭരണം കയ്യിലുണ്ട്.
സംസ്ഥാന മുഖ്യമന്ത്രിയെ പോലും ബോര്‍ഡുകളില്‍ നിന്നും ഒഴിവാക്കി പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഉയര്‍ത്തിക്കാട്ടിയും വികസന വാഗ്‌ദാനങ്ങള്‍ നല്‍കിയുമായിരുന്നു ബി.ജെ.പി.യുടെ ഹിമാചലിലെ പ്രചാരണങ്ങള്‍. ഭരണത്തുടര്‍ച്ചയില്ലെങ്കില്‍ വികസനവുമുണ്ടാകില്ലെന്ന് മോദി പ്രസംഗിച്ചു. തിരഞ്ഞെടുപ്പിനു മുമ്പായി വന്ദേ ഭാരത് അതിവേഗ ട്രെയിന്‍ ഫ്‌ലാഗ് ഓഫ് ചെയ്‌തും ബിലാസ്‌പുരില്‍ പുതിയ എയിംസ് ഉദ്‌ഘാടനം ചെയ്‌തും നരേന്ദ്രമോദി ജനങ്ങള്‍ക്കു മുന്നില്‍ വികസന സ്വപ്‌നങ്ങള്‍ വളര്‍ത്താന്‍ ശ്രമിച്ചു. എന്നാല്‍ ഇത്തരം വാഗ്‌ദാനങ്ങളൊന്നും ജനത്തെ സ്വാധീനിച്ചില്ലെന്നു വേണം കരുതാന്‍.
നരേന്ദ്രമോദിക്കു തുല്യമെന്നോണം അരവിന്ദ് കെജരിവാള്‍ ആഞ്ഞു പിടിച്ചാണ് ഹിമാചലില്‍ ആം ആദ്‌മിക്ക് നേട്ടമുണ്ടാക്കാന്‍ ശ്രമിച്ചത്. എന്നാല്‍ അതെല്ലാം പരാജയമായി.