ഇന്ത്യയുടെ തലസ്ഥാനനഗരിയുടെ ഭരണത്തലപ്പത്ത് കേന്ദ്രഭരണകക്ഷിക്ക് വെന്നിക്കൊടിപാറിക്കാന്‍ കഴിഞ്ഞില്ല. ഡെല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യുടെ സ്വപ്‌നം തകര്‍ത്തു കൊണ്ട് സംസ്ഥാനം ഭരിക്കുന്ന കക്ഷിയായ ആം ആദ്മി പാര്‍ടി അധികാരത്തിലേക്ക്. 15 വർഷമായി ഡെൽഹി മുനിസിപ്പൽ കോർപറേഷൻ ഭരണം ബിജെപിയുടെ കൈവശമായിരുന്നു.
137 സീറ്റില്‍ ആം ആദ്മി പാര്‍ടി മുന്നിട്ടു നില്‍ക്കുന്നു. ഏറ്റവും വലിയ ഒറ്റപ്പാര്‍ടിയായി ആം ആദ്മി മാറുകയാണ്. ആകെ 250 സീറ്റാണ് കോര്‍പറേഷനിലുള്ളത്. ബി.ജെ.പി.ക്ക് 100 സീറ്റ് മാത്രമാണ് നേടാനായത്. ഒരിക്കല്‍ ഡെല്‍ഹി ഭരിച്ചിരുന്ന പാര്‍ടിയായ കോണ്‍ഗ്രസിന് വെറും ഒന്‍പത് സീറ്റ് മാത്രമാണ് ലഭിച്ചത്. 133 സീറ്റില്‍ ആം ആദ്മിയുടെ വിജയം ഉറപ്പായക്കഴിഞ്ഞു. ബി.ജെ.പി. നൂറ് സീറ്റില്‍ വിജയം ഉറപ്പിച്ചതിനു പുറമേ നാല് സീറ്റില്‍ ഇപ്പോള്‍ മുന്നിലെത്തിയിട്ടുണ്ട്. 155 സീറ്റുകൾക്കു മുകളിൽ എഎപിക്കു ലഭിക്കുമെന്ന് എക്സിറ്റ് പോളുകൾ പ്രവചിച്ചിരുന്നു. ബിജെപിക്ക് 84 സീറ്റുകളും കോൺഗ്രസ് ഏഴു സീറ്റുകളിലേക്ക് ഒതുക്കപ്പെടുമെന്നുമായിരുന്നു പ്രവചനം.
2017-ലെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്ക് 181 സീറ്റ് ലഭിച്ചിരുന്നു. അന്ന് ആം ആദ്മിക്ക് 48 സീറ്റ് മാത്രമാണ് കിട്ടിയത്. കോണ്‍ഗ്രസിന് 31 സീറ്റുകള്‍ ലഭിക്കുകയുണ്ടായി. ഇത്തവണ കോണ്‍ഗ്രസിന് ദയനീയ പരാജയമാണ് സംഭവിച്ചത്.
അതേസമയം കേന്ദ്രഭരണകക്ഷിയായ ബി.ജെ.പി.ക്ക് രാജ്യതലസ്ഥാനമായ ഡെല്‍ഹിയില്‍ നേരിട്ടത് വന്‍ തിരിച്ചടിയാണ്. അവര്‍ക്ക് ഡെല്‍ഹി സംസ്ഥാനഭരണവും ഇല്ല, ഇപ്പോള്‍ കോര്‍പറേഷന്‍ ഭരണവും നഷ്ടമാകുന്നു. ഇത് രാജ്യവ്യാപകമായി ശ്രദ്ധിക്കപ്പെടുന്ന പരാജയമായി മാറിയിരിക്കയാണ്.