സിനിമാ നിർമ്മാതാവും സംവിധായകനുമായ സംഗീത് ശിവൻ മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു. അദ്ദേഹത്തിന് 65 വയസ്സായിരുന്നു. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ശവ സംസ്‌കാരം നാളെ വൈകീട്ട് നാലിന് മുംബൈ
ഓഷിവാര ഹിന്ദു ശ്മശാനത്തില്‍.
ഛായാഗ്രാഹകനും സംവിധായകനുമായ ശിവൻ്റെ മൂത്ത മകനും, ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവൻ്റെയും പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് സഞ്ജീവ് ശിവൻ്റെയും സഹോദരനുമാണ് സംഗീത്.
1989-ൽ ആമിർ ഖാൻ നായകനായ രാഖ് എന്ന ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായാണ് സംഗീതിന്റെ സിനിമയിലേക്കുള്ള ചുവടുവെപ്പ്. 1990-ൽ രഘുവരൻ നായകനായ മലയാള ചിത്രം വ്യൂഹം ആയിരുന്നു സംഗീതിന്റെ ആദ്യ ചിത്രം. യോദ്ധാ, ഗാന്ധർവം തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനുമാണ് ഇദ്ദേഹം. പിന്നീട് “ഡാഡി”, “ഗാന്ധർവ്വം”, “നിർണ്ണയം” തുടങ്ങി ആറോളം ചിത്രങ്ങളാണ് സംഗീത് ശിവൻ മലയാളത്തിൽ ഒരുക്കിയത്. “ഇഡിയറ്റ്സ്” എന്നൊരു ചിത്രം നിർമ്മിക്കുകയും ചെയ്തു.
ഛായാഗ്രാഹകനും ഹരിപ്പാട് സ്വദേശിയും സംവിധായകനുമായിരുന്ന പടീറ്റത്തിൽ ശിവന്റേയും ഹരിപ്പാട് സ്വദേശിനി ചന്ദ്രമണിയുടേയും മകനായി 1959-ൽ തിരുവനന്തപുരത്തിനടുത്ത് പോങ്ങുമ്മൂട്ടിൽ സംഗീത് ജനിച്ചു. ശ്രീകാര്യം ലയോള സ്കൂളിൽ പഠനം പൂർത്തിയാക്കിയ അദ്ദേഹം തിരുവനന്തപുരം എംജി കോളേജ്, മാർ ഇവാനിയോസ് കോളേജിലുകളുമായി പ്രീഡിഗ്രിയും ബി.കോം ബിരുദവും കരസ്ഥമാക്കി. ചെറുപ്രായത്തിൽ കായികരംഗത്ത് തല്പരനായിരുന്ന അദ്ദേഹത്തിന്റെ പ്രധാന വിഭാഗങ്ങൾ ഹോക്കിയും ക്രിക്കറ്റുമായിരുന്നു. കേരളത്തെയും കേരള സർവകലാശാലയേയും പ്രതിനിധീകരിച്ച് നിരവധി മത്സരങ്ങളിൽ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.
സഹോദരൻ സന്തോഷ് ശിവനാണ് സ്വന്തമായി ഒരു ചിത്രം എഴുതി സംവിധാനം ചെയ്യുക എന്ന ആശയം സംഗീതിന്റെ മനസ്സിൽ പാകുന്നത്. അത് വരെ ഒരു സംവിധാന സഹായി പോലും ആയി ജോലി പ്രവർത്തിച്ചിട്ടില്ലാത്ത അദ്ദേഹം അതിൽ നിന്നും ഒഴിഞ്ഞു മാറുവാൻ ശ്രമിച്ചു. പക്ഷേ സന്തോഷ് ശിവന്റെ നിരന്തരമായ പ്രേരണ സംവിധാന രംഗത്തേക്ക് കടന്നു വരാൻ സംഗീതിന് തുണയായി.