സ്വർണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് കോടതിയിൽ രഹസ്യമൊഴി നൽകിയതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ തന്നെ തെരുവില്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് കേസിലെ പ്രതി സ്വപ്ന സുരേഷ്.
കോടതിയിൽ നൽകിയ ഹർജിയെ നിയമപരമായി നേരിടുന്നതിനു പകരം വലിയ സമ്മർദമാണ് സ്വപ്‌നയ്ക്കെതിരെ ചെലുത്തുന്നതെന്നും കേന്ദ്ര ഏജൻസികളുടെ സുരക്ഷ ഒരുക്കണമെന്നും സ്വപ്നയുടെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു.
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ കേന്ദ്ര സുരക്ഷ ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് സ്വപ്ന മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചത്. തനിക്ക് നിയമ സഹായം കിട്ടുന്ന വഴികളെല്ലാം അടക്കാൻ ശ്രമം നടക്കുകയാണെന്നും സ്വപ്ന പറഞ്ഞു. താമസിക്കുന്ന ഇടങ്ങളിലടക്കം പൊലീസെത്തി നിരീക്ഷിക്കുന്നുവെന്നും കേരള പൊലീസിനെ പിൻവലിക്കണമെന്നും സ്വപ്ന സുരേഷ് ആവശ്യപ്പെട്ടു.
വ്യക്തികള്‍ക്ക് കേന്ദ്രസേനകളുടെ സുരക്ഷ നല്‍കുന്നതില്‍ പരിമിതിയുണ്ടെന്നും കോടതി ഉത്തരവുണ്ടായാൽ കേന്ദ്രം പരിഗണിച്ചേക്കുമെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് താൻ കോടതിയിൽ നൽകിയ മൊഴി മാറ്റിപ്പറയാൻ മുഖ്യമന്ത്രിയുടെ ഓഫിസും മുൻമന്ത്രി കെ.ടി.ജലീലും കേരളാ പൊലീസും അവരുടെ ഇടനിലക്കാരനായ ഷാജ് കിരണും ഗൂഢാലോചന നടത്തിയെന്ന് സ്വപ്ന നേരത്തെ ആരോപിച്ചിരുന്നു.