നാടിനെ നടുക്കിയ 2000- ലെ കല്ലുവാതുക്കൽ മദ്യ ദുരന്തക്കേസിലെ മുഖ്യപ്രതി മണിച്ചൻ ഉൾപ്പെടെ 33 തടവുകാരുടെ ശിക്ഷ ഇളവുചെയ്യാനുള്ള മന്ത്രിസഭയുടെ ശുപാർശ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവെച്ചു. കുപ്പണ വിഷമദ്യ ദുരന്തക്കേസിൽ ശിക്ഷ അനുഭവിക്കുന്നയാളും രാഷ്ട്രീയ കൊലപാതകത്തിൽ ശിക്ഷ അനുഭവിക്കുന്നവരും മോചിതരാവുന്നവരുടെ കൂട്ടത്തിലുണ്ട്.
33 പേരും ഉടൻ ജയിൽ മോചിതരാകും. 22 വർഷത്തിന് ശേഷമാണ് മണിച്ചൻ മോചിതനാകുന്നത്.
2000 ഒക്ടോബറിൽ 31നാണ് സംഭവം.കൊല്ലം കല്ലുവാതുക്കലില്‍ ഉണ്ടായ മദ്യദുരന്തത്തില്‍ 31 പേര്‍ മരിക്കുകയും 6 പേര്‍ക്ക് കാഴ്ച നഷ്ടമാകുകയും.500 പേര്‍ ചികിത്സ തേടുകയും ചെയ്തു. മണിച്ചന്റെ വീട്ടിലും ഭൂഗർഭ അറകളിലുമാണ് മദ്യം സൂക്ഷിച്ചിരുന്നത്. മണിച്ചന്റെ സഹോദരങ്ങളായ കൊച്ചനി, മണികണ്ഠൻ എന്നിവർക്ക് ശിക്ഷാ ഇളവ് നൽകി കഴിഞ്ഞവർഷം വിട്ടയച്ചിരുന്നു.ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മണിച്ചൻ 22 വർഷം ശിക്ഷ പൂർത്തിയാക്കി.
നേരത്തെ, 33 പേരെ തെരെഞ്ഞെടുത്തതിന്റെ കാരണം തേടി ഗവർണർ ഫയൽ തിരിച്ചയച്ചിരുന്നു. എന്നാൽ വിദഗ്ദ സമിതി വിശദമായി പരിശോധിച്ചാണ് 64 പേരിൽ 33 പേരെ മോചിപ്പിക്കാൻ തീരുമാനം എടുത്തതെന്നായിരുന്നു സർക്കാർ വിശദീകരണം. 20 വർഷം തടവ് പിന്നിട്ടവരെയും പ്രായാധിക്യം ഉള്ളവരെയും രോഗികളെയും ആണ് പരിഗണിച്ചത് എന്ന് സർക്കാർ വ്യക്തമാക്കി.
ആദ്യമായാണ് ഉദ്യോഗസ്ഥ സമിതിയുടെ ശുപാർശ പ്രകാരം മന്ത്രിസഭാ യോഗം തടവുകാരുടെ മോചനത്തിന് തീരുമാനമെടുത്തത്. മണിച്ചന്റെ മോചന കാര്യത്തിൽ നാല് ആഴ്ചക്കുള്ളിൽ തീരുമാനമെടുക്കണമെന്ന് മെയ് 20ന് സുപ്രീംകോടതി സർക്കാരിനോട് നിർദേശിച്ചിരുന്നു.
രാജ്യത്തിന്റെ സ്വാതന്ത്ര്യപ്രാപ്തിയുടെ 75-ാം വാർഷികം പ്രമാണിച്ച് ആസാദി കാ അമൃത് ആഘോഷത്തിന്റെ ഭാഗമായാണ് മണിച്ചനടക്കമുള്ളവർക്ക് മോചനം നൽകുന്നത്.
വ്യാജമദ്യദുരന്ത കേസിൽ മണിച്ചന് 302-ാം വകുപ്പ് പ്രകാരം ജീവപര്യന്തവും ഗൂഢാലോചന, ഗൂഢാലോചനയ്ക്ക് കൂട്ടുനിൽക്കൽ, കാഴ്ചനഷ്ടപ്പെടുത്തൽ, ചാരായത്തിൽ വിഷംകലർത്തൽ, തെളിവ് നശിപ്പിക്കൽ, സ്പിരിറ്റ് കടത്തൽ, ചാരായവിൽപ്പന തുടങ്ങിയ കുറ്റങ്ങൾക്കായി മറ്റൊരു 43 വർഷവും വിധിച്ചിരുന്നു. ശിക്ഷ ഒരേകാലത്ത് അനുഭവിച്ചാൽ മതി. ജീവപര്യന്തം ജീവിതാവസാനംവരെയാണെന്നും വിചാരണചെയ്ത കൊല്ലം അഡീഷണൽ സെഷൻസ് കോടതിയുടെ വിധിയിൽ എടുത്തുപറഞ്ഞിട്ടുണ്ട്.
ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചെങ്കിലും മറ്റുചില പ്രതികളുടെ ശിക്ഷയിൽ ചില മാറ്റങ്ങൾ വരുത്തിയെങ്കിലും മണിച്ചന്റെ ശിക്ഷ ഇളവുചെയ്തിരുന്നില്ല. പൂജപ്പുര സെൻട്രൻ ജയിലിലായിരുന്ന മണിച്ചനെ പിന്നീട് നെട്ടുകാൽത്തേരി തുറന്നജയിലിലേക്ക് മാറ്റിയിരുന്നു.