നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട ഇ.ഡി ചോദ്യം ചെയ്യലിനിടെ രാഹുൽ ഗാന്ധി ഗംഗാറാം ആശുപത്രിയിലെത്തി സോണിയ ഗാന്ധിയെ സന്ദർശിച്ചു.
സഹോദരി പ്രിയങ്ക ഗാന്ധിയ്ക്കൊപ്പമാണ് രാഹുൽ സോണിയയെ കാണാനെത്തിയത്. മൂന്നു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് രാഹുൽ ഇഡി ഓഫീസിൽ നിന്ന് ആശുപത്രിയിലേക്ക് പോയത്.
സോണിയയെ സന്ദർശിച്ച ശേഷം രാഹുൽ വീണ്ടും ഇഡി ഓഫിസിലേക്ക് തിരിച്ചു പോയി. കോവിഡ് ബാധിച്ചതിനെ തുടർന്ന് ചികിത്സയിലാണ് സോണിയ ഗാന്ധി.
നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി രാഹുൽ ഗാന്ധി ഇ.ഡി ഓഫീസിലെത്തിയതിന് പിന്നാലെ സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തിരുന്നു. കോൺഗ്രസ് പ്രവർത്തകർക്കൊപ്പം കാൽനടയായാണ് രാഹുൽ ഗാന്ധി ഇ.ഡി ഓഫീസിലെത്തിയത്.
കനത്ത സുരക്ഷയാണ് ഡൽഹിയിൽ ഏർപ്പെടുത്തിയിരുന്നത്. നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധിച്ച രൺദീപ് സിങ് സുർജെവാല,രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, ഛത്തീസ്‌ഗഢ് മുഖ്യമന്ത്രി ഭുപേഷ് ബാഗേൽ,ഹരീഷ് റാവത്ത്, കെ സി വേണുഗോപാൽ അടക്കമുള്ള നേതാക്കളേയും പ്രവർത്തകരേയും പോലീസ് കസ്റ്റഡിയിൽ എടുത്തു. തുഗ്ലക് റോഡ് പോലീസ് സ്റ്റേഷനിലേക്കാണ് ഇവരെ കൊണ്ടു പോയത്.
നിരോധനാജ്ഞ ലംഘിച്ചതിനാലാണ് നേതാക്കളെ കസ്റ്റഡിയിൽ എടുത്തതെന്നാണ് പോലീസ് വിദീകരണം.
കസ്റ്റിഡിയിലിരിക്കെ കെസി വേണുഗോപാലിന് ശാരീരിക അസ്വാസ്ഥ്യമുണ്ടാകുകയും കുഴഞ്ഞു വീഴുകയും ചെയ്തു. കോവിഡ് മുക്തമായതിന് ശേഷം, കഴിഞ്ഞ ദിവസമാണ് പൊതുപരിപാടികളിൽ അദ്ദേഹം പങ്കെടുത്ത് തുടങ്ങിയത്. വേണുഗോപാലിനെ പോലീസ് പിടിച്ചുതള്ളുകയും നെഞ്ചിൽ മർദ്ദിച്ചെന്നും പ്രവർത്തകർ ആരോപിച്ചു.
പ്രതിഷേധിച്ച 250-ഓളം കോൺഗ്രസ് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
കേസിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എംപിമാരും ഡൽഹിയിൽ പ്രതിഷേധിച്ചു.
നാഷണൽ ഹെറാൾഡ് പത്രത്തിന്റെ
നടത്തിപ്പുകാരായ അസോസിയേറ്റഡ് ജേർണൽ ലിമിറ്റഡിന്റെ (എ.ജെ.എൽ.) ബാധ്യതകളും ഓഹരികളും സോണിയാഗാന്ധിയും രാഹുലും ഡയറക്ടർമാരായ യങ് ഇന്ത്യ എന്ന കമ്പനി ഏറ്റെടുത്തതിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നാണ് ഇ.ഡി. അന്വേഷിക്കുന്നത്. കേസിൽ ഈമാസം 23-ന് ഹാജരാകാനാണ് സോണിയയ്ക്ക് ഇ.ഡി. നോട്ടീസ് അയച്ചിരിക്കുന്നത്.