നയതന്ത്ര സ്വർണക്കടത്തുകേസുമായി ബന്ധപ്പെട്ട ഇപ്പോഴത്തെ വിവാദങ്ങൾ സംസ്ഥാനത്ത് രാഷ്ട്രീയ അസ്ഥിരത ഉണ്ടാക്കാനെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബാംഗങ്ങൾക്കും എതിരായ പ്രചാരണമാണ് മുഖ്യ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി രാജി വെക്കില്ലെന്നു വ്യക്തമാക്കിയ കോടിയേരി, സംസ്ഥാനത്ത് കലാപമുണ്ടാക്കാൻ ശ്രമിച്ചാൽ ജനത്തെ അണിനിരത്തി നേരിടുമെന്നും മുന്നറിയിപ്പു നൽകി. സ്വപ്ന സുരേഷ് പാലക്കാട്ട് ശബ്ദരേഖ പുറത്തുവിട്ടതിനു പിന്നാലെ തിരുവനന്തപുരത്തു നടത്തിയ വാർത്താ സമ്മേളനത്തിലാണ് കോടിയേരി നിലപാട് വ്യക്തമാക്കിയത്.
കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ മൊഴിയിൽ നിറയെ വൈരുധ്യങ്ങളുണ്ടെന്നും കോടിയേരി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിക്ക് സ്വർണക്കടത്തു കേസുമായി ബന്ധമില്ലെന്നാണ് മുൻപ് സ്വപ്ന പറഞ്ഞിരുന്നത്. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ സമ്മർദ്ദമുണ്ടായെന്നും സ്വപ്ന പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന് കേസുമായി ബന്ധമില്ലെന്ന് ആദ്യം പറഞ്ഞ സ്വപ്ന പിന്നീട് മാറ്റിപ്പറഞ്ഞതായും കോടിയേരി ചൂണ്ടിക്കാട്ടി.
രഹസ്യമൊഴിയിലെ വിവരങ്ങൾ സ്വപ്ന തന്നെ വെളിപ്പെടുത്തുന്നു. പുതിയതായി ഉള്ള ആരോപണം ബിരിയാണി ചെമ്പിൽ സ്വർണം കടത്തി എന്നതാണ്. ഇപ്പോഴത്തെ വെളിപ്പെടുത്തല്‍ ഗൂഢാലോനയുടെ ഭാഗമാണ്. ഗൂഢാലോനയെക്കുറിച്ച് സർക്കാർ വിശദമായ അന്വേഷണം നടത്തണം. ഇത്തരം കാര്യങ്ങളിൽ സർക്കാർ നോക്കിനിൽക്കുന്ന അവസ്ഥ ഉണ്ടാകരുതെന്നും കോടിയേരി ആവശ്യപ്പെട്ടു.
സ്വപ്നയുടെ വെളിപ്പെടുത്തലിനു പിന്നാലെ കേരളത്തിൽ സംഘർഷത്തിനാണ് ശ്രമം നടക്കുന്നത്. മുഖ്യമന്ത്രിക്കും സർക്കാരിനും എതിരെ കലാപമുണ്ടാക്കാൻ ശ്രമിക്കുന്നു. മുഖ്യമന്ത്രിയെയും കുടുംബാംഗങ്ങളെയും ലക്ഷ്യമിട്ട് സംഘടിത ആക്രമണം നടത്തുന്നു. കലാപമുണ്ടാക്കിയാലും മുഖ്യമന്ത്രി രാജി വയ്ക്കില്ല. ജനത്തെ അണിനിരത്തി നേരിടുമെന്നും കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി.