സ്വർണക്കടത്തു കേസിലെ പ്രതിയായ സ്വപ്ന സുരേഷ് പുറത്തുവിട്ടത് എഡിറ്റ് ചെയ്ത ശബ്ദരേഖയെന്ന് ഷാജ് കിരൺ. സ്വപ്ന സുരേഷ് പാലക്കാട്ട് വാർത്താ സമ്മേളനം നടത്തി ശബ്ദരേഖ പുറത്തുവിട്ടതിനു പിന്നാലെയാണ് ആരോപണവുമായി ഷാജ് കിരൺ രംഗത്ത് വന്നത്.
‘‘സ്വപ്ന പുറത്തുവിട്ട ശബ്ദരേഖയിലുള്ളത് എന്റെ ശബ്ദം തന്നെയാണ് എന്നാൽ, എഡിറ്റ് ചെയ്ത ശബ്ദരേഖയാണ് പുറത്തുവിട്ടത്. യഥാർഥ ശബ്ദരേഖ എന്റെ കൈവശമുണ്ട്. അത് ഞാൻ പുറത്തുവിടും.’ – ഷാജ് പറഞ്ഞു.
‘‘മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടി സ്വപ്ന സുരേഷിനോട് സംസാരിച്ചിട്ടില്ല. വിദേശത്തുനിന്ന് ഫണ്ട് തന്റെ കമ്പനിയിലൂടെ വരുത്താമെന്ന് പൊന്നൻ വക്കീൽ പറഞ്ഞു. സ്വപ്ന പറഞ്ഞിട്ടാണ് പൊന്നൻ വക്കീൽ വിളിച്ചത്. ഗൂഢാലോചനയിൽ പങ്കാളിയല്ല’ – ഷാജ് വ്യക്തമാക്കി.
‘‘മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഫണ്ട് കടത്തിയെന്ന് പറഞ്ഞിട്ടില്ല. മുഖ്യമന്ത്രിയെയും കോടിയേരിയെയും കുറിച്ചുവന്ന വാർത്തകളെക്കുറിച്ചാണ് പറഞ്ഞത്. എഫ്സിആർഎ സംബന്ധിച്ച വിവരങ്ങളാണ് സ്വപ്നയോട് പറഞ്ഞത്.’ – ഷാജ് വിശദീകരിച്ചു.
‘‘സുഹൃത്തായ ഇബ്രാഹം വഴിയാണ് സ്വപ്നയെ പരിചയപ്പെടുന്നത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ ഇതുവരെ കണ്ടിട്ടില്ല. അദ്ദേഹത്തെ അറിയില്ല. അദ്ദേഹവുമായി ബന്ധവുമില്ല’ – ഷാജ് പറഞ്ഞു.
ഷാജിനെ പരിചപ്പെടുത്തിയത് ശിവശങ്കറെന്നായിരുന്നു സ്വപ്ന മാധ്യമങ്ങളോടു പറഞ്ഞത്. പുറത്തുവിടുന്നത് എഡിറ്റ് ചെയ്യാത്ത ശബ്ദരേഖയാണെന്നും സ്വപ്ന പറഞ്ഞിരുന്നു.