കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി കോട്ടൂര്‍ പഞ്ചായത്തില്‍ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനെ രാത്രിനേരത്ത് റോഡില്‍ വളഞ്ഞിട്ട് അതിക്രൂരമായി മര്‍ദ്ദിച്ച് മൃതപ്രായനാക്കിയ സംഭവത്തില്‍ എസ്.ഡി.പി.ഐ.ക്കാരെന്ന് സംശയിക്കുന്ന അഞ്ച് പേര്‍ കസ്‌ററഡിയില്‍. എസ്.ഡി.പി.ഐ ഫ്ളക്‌സ് ബോർഡ് കീറിയെന്നാരോപിച്ച് ഡിവൈഎഫ്‌ഐ തൃക്കുറ്റിശ്ശേരി നോർത്ത് യൂണിറ്റ് സെക്രട്ടറി ജിഷ്‌ണുരാജിനെ(24) മർദ്ദിച്ച സംഭവത്തിലാണ് അഞ്ച് പേർ പൊലീസ് കസ്‌റ്റഡിയിയിലായത് .
തിരുവോട് സ്വദേശികളായ മുഹമ്മദ് സാലി, മുഹമ്മദ് ഇജാസ്, നജാരിഫ്, റിയാസ്, ഹാരിസ് എന്നിവരാണ് പിടിയിലായത്. ആൾക്കൂട്ട മർദ്ദനത്തിൽ പങ്കുളള 30 പേർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതോടൊപ്പം ആയുധം കൈയിൽവച്ചതിനും കലാപശ്രമത്തിനും ജിഷ്‌ണുരാജിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
സുഹൃത്തിന്റെ വീട്ടിലെ പിറന്നാൾ പാർട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന ജിഷ്ണുവിനെ ബൈക്ക് തടഞ്ഞുനിറുത്തി ‘നീയല്ലേ എസ്.ഡി.പി.ഐയുടെ ബോർഡുകൾ നശിപ്പിച്ചത്’ എന്നുചോദിച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. തല പിടിച്ച് സമീപത്തെ തോട്ടിലെ വെള്ളത്തിൽ പല തവണ മുക്കി ശ്വാസംമുട്ടിച്ചതായും മർദ്ദിച്ച സംഘത്തിൽ ആദ്യം കുറച്ചു പേരാണ് ഉണ്ടായിരുന്നതെന്നും പിന്നീട് ഫോൺ വിളിച്ച് കൂടുതൽപേരെ വരുത്തുകയായിരുന്നുവെന്നും ജിഷ്‌ണു അറിയിച്ചു. തന്നെ മർദ്ദിച്ച സംഘം വടിവാൾ കഴുത്തിൽ വച്ച് സി.പി.എം നേതാക്കൾ പറഞ്ഞിട്ടാണ് ബോർഡ് നശിപ്പിച്ചതെന്ന് പറയിപ്പിച്ചതായും ജിഷ്‌ണു പറഞ്ഞു.വടിവാൾ നിർബന്ധിച്ച് കൈയിൽ പിടിപ്പിച്ച് വീഡിയോ പകർത്തി പ്രചരിപ്പിച്ചു. ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു. തന്റെ രണ്ട് സുഹൃത്തുക്കളെ വിളിച്ച് വണ്ടിയിൽ പെട്രോൾ തീർന്നെന്ന് പറയാൻ ആവശ്യപ്പെട്ടു. അവരെയും കേസിൽ കുടുക്കിയെന്നും ജിഷ്‌ണു പറഞ്ഞിരുന്നു