പുരാവസ്‌തു കേസിലെ വിവാദ ഇടനിലക്കാരിയായ പ്രവാസി വനിത അനിത പുല്ലയില്‍ നിയമസഭാ മന്ദിരത്തില്‍ പ്രവേശിച്ച സംഭവത്തില്‍ സഭാ ടി.വി.യുടെ സാങ്കേതികസഹായം നല്‍കുന്ന ഏജന്‍സി ജീവനക്കാരെ പുറത്താക്കാന്‍ തീരുമാനം. സഭ ടീവിക്ക് സാങ്കേതിക സഹായം നല്‍കുന്ന ബിട്രൈയിറ്റ് സൊലൂഷന്‍സ് എന്ന ഏജന്‍സിയുടെ ജീവനക്കാരായ ഫസീല,വിപുരാജ്,പ്രവീൺ,വിഷ്ണു എന്നിവര്‍ക്കെതിരെയാണ് നടപടി. സ്‌പീക്കര്‍ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. അനിത പുല്ലയിലിന് ഓപ്പൺ ഫോറത്തിലേക്കുള്ള പാസ് ഉണ്ടായിരുന്നു. അത് വച്ച് എങ്ങനെ നിയമസഭ മന്ദിരത്തിന് അകത്ത് കയറി എന്നതാണ് അന്വേഷിച്ചത്. നിയമസഭാ ജീവനക്കാര്‍ക്ക് സംഭവത്തില്‍ പങ്കില്ലെന്നും അനിത പുല്ലയില്‍ ലോകകേരള സഭാ വേദിയില്‍ വന്നിട്ടില്ലെന്നും അന്വേഷണത്തില്‍ തെളിഞ്ഞു. ഓപ്പണ്‍ഫോറത്തിന്റെ പാസ്സ് അനിതയുടെ കയ്യിലുണ്ടായിരുന്നു. ഇതുപയോഗിച്ചാണ് അവര്‍ നിയമസഭാ മന്ദിരത്തിന്റെ അകത്ത് കടന്നത്.
ലോക കേരള സഭക്കിടെ അനിതാ പുല്ലയിൽ നിയമസഭാ മന്ദിരത്തിലെത്തിയത് വൻ വിവാദമായതോടെയാണ് അന്വേഷണത്തിന് സ്പീക്കർ നിയമസഭാ ചീഫ് മാർഷലിനെ ചുമതലപ്പെടുത്തിയത്. അനിത സഭാമന്ദിരത്തിലേക്ക് വരുന്നത് മുതലുള്ള കാര്യങ്ങൾ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. സഭാ ടിവിക്ക് ഒടിടി സഹായം നൽകുന്ന ബിട്രെയിറ്റ് സൊലൂഷനിലെ രണ്ട് ജീവനക്കാരാണ് അനിതക്ക് സഹായം നൽകിയതെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. രണ്ട് ജീവനക്കാരാണ് സഭാ മന്ദിരത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് അനിതയെ കൊണ്ടുപോയത്. അതേ സമയം അനിത പ്രധാന ഗേറ്റ് കടന്നത് പാസ് ഉപയോഗിച്ചാണെനനാണ് സുരക്ഷാ ചുമതലയുള്ള വാച്ച് ആൻറ് വാർഡിൻറെ മൊഴി. ലോക കേരള സഭായുടെ ഭാഗമായ ഓപ്പൺ ഫോറത്തിൽ പങ്കെടുക്കാനുള്ള ക്ഷണക്കത്താണ് അനിത കാണിച്ചതെന്നാണ് മൊഴി. ക്ഷണക്കത്ത് നൽകാനുള്ള ചുമതല പ്രവാസി സംഘടനകൾക്കായിരുന്നു.
