ചന്ദ്രനില്‍ പോയാലും അവിടെ ചായക്കട നടത്തുന്ന ഒരു മലയാളിയെ കാണുമെന്ന രസമൊഴിയുടെ അടിസ്ഥാനം മലയാളിയുടെ ലോകവ്യാപനം എന്ന സ്വഭാവമാണ്. ലോകത്തിന്റെ ഏതു മൂലയിലും ചെന്നെത്തി ജീവിതം ഒരുക്കിയെടുക്കും മലയാളി. ലോക മലയാളിയെ ഒരുമിച്ചു ചേര്‍ക്കുക എന്ന മനോഹരമായ ആശയമായിരുന്നു ലോക കേരള സഭ എന്നത്. അത് കൊണ്ടുവന്നത് പിണറായി വിജയന് സര്‍ക്കാരാണ് എന്നതു കൊണ്ടു മാത്രം ആ സംവിധാനത്തെ പരിഹസിക്കുന്ന സ്ഥിതി ഉണ്ടെന്നതാണ് പൊതുവെ മാധ്യമ വാര്‍ത്തകളിലൂടെ കണ്ണോടിച്ചാല്‍ തന്നെ മനസ്സിലാവുക. ലോക കേരള സഭയുടെ പോസിറ്റീവ് ആയ വശങ്ങളൊന്നും പറയാതിരിക്കുകയും ആ സംവിധാനത്തിന് കീഴില്‍ സംഭവിച്ച നല്ല കാര്യങ്ങളൊന്നും അന്വേഷിച്ച് റിപ്പോര്ട്ടാക്കാതിരിക്കുകയും പകരം അതിനെയെല്ലാം മാസ്ക് ചെയ്യുന്ന ചില വാര്‍ത്തകള്‍ പെരുപ്പിച്ച് എല്ലാ ദിവസവും സ്റ്റോറികള്‍ എഴുതിക്കൊണ്ടേയിരിക്കുക. ഒരു ദിവസം കൊണ്ട് കൊഴിഞ്ഞു പോകേണ്ട സ്റ്റോറികള്‍, പ്രത്യേകിച്ച് അതിലൊരു സ്ത്രീയെ പ്രതിഷ്ഠിച്ച് അവരിലൂടെ ഒരു പ്രത്യേക ആകാംക്ഷ നിലനിര്‍ത്തും വിധം വാര്‍ത്തകള്‍ എഴുതിക്കൊണ്ടേയിരിക്കുക എന്ന സ്ഥിതിയിലേക്ക് മാധ്യമങ്ങളുടെ എഡിറ്റോറിയല്‍ രാഷ്ട്രീയം മാറുന്ന കാഴ്ച….
61 രാജ്യങ്ങളില്‍ നിന്നുള്ള മലയാളികള്‍ ഒത്തുകൂടി എന്നതു തന്നെ വളരെ ശ്രദ്ധേയമായ ഒന്നാണെന്ന് പറയാതെ വയ്യ. അവര്‍ നടത്തിയ ചര്‍ച്ചകളിലൊന്നും കാര്യമില്ലെന്നു തന്നെ വാദത്തിനായി കരുതുക. എങ്കില്‍ പോലും ലോകമലയാളിയുടെ ഒരു സംഗമത്തിനായുള്ള സംരംഭം എന്ന പേരില്‍ ഏറെ പ്രധാനമായ പ്ലാറ്റ്ഫോം തന്നെയാണ് ലോകകേരള സഭ. ആദ്യത്തെ ലോകകേരളസഭയില്‍ 20 രാജ്യങ്ങളിലെ മലയാളി പങ്കാളിത്തമാണുണ്ടായതെങ്കില് മൂന്നാം സഭയാകുമ്പോഴേക്കും മൂന്നിരട്ടിയായി. ഇനിയും അത് വര്‍ധിക്കണം. ലോകത്തിലെ എല്ലാ കോണിലെയും മലയാളി എന്ന വൈകാരികാനുഭവത്തിന്റെ സംഗമമായി ലോക കേരളസഭ മാറുക തന്നെ വേണം.
ലോകകേരള സഭയ്ക്കായുള്ള പണച്ചെലവായിരുന്നു മാധ്യമങ്ങളിലെ ഏറ്റവും പ്രധാന വാര്‍ത്ത. മാധ്യമങ്ങള്‍ അത് മൈക്രോസ്കോപ്പ് വെച്ചു തന്നെ പരിശോധിക്കുന്നതില്‍ തെറ്റില്ല. ധൂര്‍ത്ത് ഉണ്ടെങ്കില്‍ വിമര്‍ശിക്കപ്പെടണം. പക്ഷേ അതിനിടയിലും ഈ സംരംഭത്തിന്റെ പ്രാധാന്യത്തെ ഉയര്‍ത്തിപ്പിടിക്കണം. വിമര്‍ശനം ഒറ്റക്കണ്ണുള്ള മാധ്യമപ്രവര്ത്തനമാവരുത്.
ലോക കേരളസഭയില്‍ മുമ്പ് നടന്ന ചര്‍ച്ചകളിലും എടുത്ത തീരുമാനങ്ങളിലും ഒട്ടേറെ ഗുണഫലങ്ങളും നടപടികളും ഉണ്ടായിട്ടുണ്ടെന്നാണ് ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സെക്രട്ടറിയറ്റ് ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നത്. സഭയില്‍ ശുപാര്‍ശകള്‍ നടപ്പാക്കിയിട്ടുണ്ട്. ലോകത്തെ വിവിധ രാജ്യങ്ങളിലെ പല തരത്തിലുള്ള നിയമ,നടപടി പ്രശ്നങ്ങള്‍ മനസ്സിലാക്കാന്‍ ഈ കൂട്ടായ്മ വഴി സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്.
പണച്ചെലവ് മാത്രം എടുത്തു കാട്ടി ആ സംരംഭത്തെ താഴ്ത്തിക്കെട്ടാനും ഇരുട്ടിലാക്കാനും കുറേയേറെ ദിവസം മാധ്യമങ്ങള്‍ നിരന്തരം വാര്‍ത്തകള്‍ എഴുതി, പറഞ്ഞു. പ്രതിപക്ഷത്തിന് അത് നല്ല വിഭവമാവുകയും ചെയ്തതല്ലാതെ മറ്റെന്തു നേടി.
പണച്ചെലവും ധൂര്‍ത്തും മാത്രം പൊക്കിപ്പിടിച്ച് ലോകകേരള സഭയെ താഴ്ത്തിക്കെട്ടിയപ്പോള്‍ അത് ബൂമറാങ് പോലായി. കേരളത്തിലെ എല്ലാ മാധ്യമങ്ങളും ആശ്രയിക്കുന്ന വന്‍ ബിസിനസ്സുകാരായ പ്രവാസികളെല്ലാം ഈ മാധ്യമവിമര്ശനങ്ങള്ക്കെതിരെയും പ്രതിപക്ഷ വിമര്‍ശനത്തിനെതിരെയും പരസ്യമായി രംഗത്തു വന്നു. അതോടെ എല്ലാവരും പണച്ചെലവാരോപണം ഉറയിലേക്കിട്ടു.
അപ്രതീക്ഷിതമായി മറ്റൊരു വിവാദവനിതയെ കിട്ടി-ഇറ്റലിയിലെ പ്രവാസി, മോണ്സണ് മാവുങ്കലിന്റെ വ്യാജപുരാവസ്തു കേസിലെ ഇടനിലക്കാരിയായ അനിത പുല്ലയില്‍. അനിത പുല്ലയില്‍ ക്ഷണിക്കാതെ ലോകകേരളസഭയിലെത്തി എന്നായിരുന്നു ആദ്യ വാര്‍ത്ത. അത് ശരിയെല്ലെന്ന് വാര്‍ത്ത കൊടുത്ത ശേഷമാണ് തിരിഞ്ഞത്. ഉടനെ അത് മാഞ്ഞു പോയി. പകരം സഭ നടക്കുന്ന പരിസരത്ത് എത്തി എന്നായി വാര്‍ത്ത. വാര്‍ത്താ താരം വനിതയും വിവാദ വനിതയും ആകുമ്പോള്‍ സംഗതി കൊഴുപ്പോടെ നല്കാന് മാധ്യമങ്ങള്‍ക്ക് കഴിയും. നെഗറ്റീവ് ഇമേജുള്ള ഒരു സ്ത്രീയുടെ നീക്കങ്ങലും തന്ത്രങ്ങളും വരെ പിന്തുടരാന് തുടങ്ങുകയായി. ആ സ്ത്രീയുടെ പഴയ ആല്‍ബം തിരഞ്ഞ് മാദക ചിത്രങ്ങള്‍ വരെ വീണ്ടും നിരത്തി. ഇതെല്ലാം കാഴ്ചക്കാരില്‍ ഉണര്‍ത്തുന്ന ഇക്കിളിയും മാര്‍ക്കറ്റ് ചെയ്യാമെന്നല്ലാതെ മറ്റെന്തിനു വേണ്ടിയാണീ ദൈനം ദിന അഭ്യാസം.
ഒടുവില്‍ കണ്ടെത്തി, അനിത സഭാ ടി.വി.യുടെ പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് എത്തിയത്. ഇത് ആദ്യ ദിവസത്തെ വാര്‍ത്ത. രണ്ടു തവണ എത്തി-ഇത് അടുത്ത ദിവസത്തെ വാര്‍ത്ത. ആയ്ക്കോട്ടെ. വ്യവസ്ഥകള്‍ പാലിക്കാതെയാണ് അനിതയെ സ്വീകരിച്ചതെങ്കില്‍ അതില്‍ ആവശ്യമായ നടപടികള്‍ എടുക്കട്ടെ. ലോകകേരള സഭ നടന്ന ശങ്കരനാരായണന് തമ്പി ഹാളിലേക്ക് അനിത പ്രവേശിച്ചിട്ടില്ല. പിന്നെ എവിടെയെല്ലാം പോയെന്ന് അറിയില്ല. ക്ഷണക്കത്ത് കിട്ടിയാണ് അനിത വന്നത്. അത് ഓപ്പണ്‍ ഫോറത്തില്‍ സംബന്ധിക്കാനുള്ള കത്താണ്. പ്രവാസി സംഘടനകളെയായിരുന്നു ക്ഷണിക്കാന്‍ ചുമതലപ്പെടുത്തിയിരുന്നത്. സര്‍ക്കാര്‍ ഏജന്‍സിയായ നോര്‍ക്ക ഇവരെ ക്ഷണിച്ചിട്ടില്ല . സഭാ ടി.വിക്ക് സഹായം നൽകുന്ന ബിട്രെയിറ്റ് സൊല്യുഷൻസിലെ രണ്ട് ജീവനക്കാരാണ് സഭാമന്ദിരത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് അനിതയെ എത്തിച്ചത്.
ഒരു തട്ടിപ്പുകാരി വനിത അവരുടെ സ്വന്തം സാമര്‍ഥ്യം ഉപയോഗിച്ച് ലോകകേരളസഭ നടക്കുന്ന ഭാഗത്ത് വന്നതില്‍ ഉണ്ടായ വീഴ്ച ഏതു രീതിയിലുള്ളതാണെന്ന് നിയമസഭാ സ്പീക്കര്‍ പരിശോധിക്കുന്നുണ്ട്. അതില്‍ നടപടി സ്വീകരിക്കേണ്ടതും നല്ലതു തന്നെ. അതെല്ലാം മാധ്യമങ്ങള്‍ പരിശോധിക്കുകയും വാര്‍ത്തയാക്കുകയും വേണം. എന്നാല്‍ ഈ തട്ടിപ്പുകാരി സ്തീയുടെ വിദൂര സാന്നിധ്യം കൊണ്ട് ലോകമലയാളികള്‍ നല്ല താല്പര്യത്തോടെ സ്വീകരിച്ചിട്ടുള്ള ഒരു സംരംഭം പാഴാകുന്നതെങ്ങിനെ…അതിനെ തരംതാഴ്ത്തുന്നതെങ്ങിനെ?