ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച തൃക്കാക്കര നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയാകുക കെ.വി തോമസിന്റെ പത്നി ഉമ തോമസ്. ഇത് സംബന്ധിച്ച് കോൺഗ്രസ് നേതൃയോഗത്തിൽ ധാരണയായി. ഇന്ന് വൈകിട്ട് ആറ് മണിയോടെ പ്രഖ്യാപനമുണ്ടായേക്കും.
സ്ഥാനാര്‍ഥിയെ ഇന്നുതന്നെ പ്രഖ്യാപിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ പറഞ്ഞു. ഒറ്റപ്പേരിൽ ധാരണയായെന്നാണ് സുധാകരൻ പ്രതികരിച്ചത്. എല്ലാവരുടേയും അഭിപ്രായങ്ങള്‍ ചര്‍ച്ച ചെയ്താണ് തീരുമാനം. കെ.പി.സി.സി തീരുമാനം ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ടെന്നും ഒറ്റക്കെട്ടായാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ന് വൈകുന്നേരം ആറ് മണിക്ക് മുന്‍പ് തന്നെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പ്രതികരിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനത്തെ കൂടി വിലയിരുത്തുന്ന തിരഞ്ഞെടുപ്പാകുമെന്നും അദ്ദേഹം പറഞ്ഞു.
തൃക്കാക്കരയിൽ മെയ് 31ന് തിരഞ്ഞെടുപ്പ് നടക്കും. ജൂണ്‍ മൂന്നിനാണ് വോട്ടെണ്ണല്‍. യുഡിഎഫിനും എല്‍ഡിഎഫിനും നിര്‍ണായകമാണ് തിരഞ്ഞെടുപ്പ്.
യുഡിഎഫിന് വലിയ മേല്‍ക്കൈയുള്ള മണ്ഡലമാണ് തൃക്കാക്കര.
സിൽവർ ലൈൻ കടന്നു പോകുന്ന നിരവധി സ്ഥലങ്ങൾ തൃക്കാക്കര മണ്ഡലത്തിലുണ്ട്. ആ നിലയ്ക്ക്, എല്‍ഡിഫിന് തിരഞ്ഞെടുപ്പ് വിജയിക്കാനായാൽ അത് കെ റെയിലിനും വികസനത്തിനുമുള്ള അംഗീകാരമായി വിലയിരുത്തപ്പെടും.