കോൺഗ്രസ്സിൽ പാർട്ടിയിൽ വിവിധ പ്രശ്നങ്ങൾ നടക്കുമ്പോൾ മുതിർന്ന നേതാവും മുൻ പാർട്ടി അധ്യക്ഷനുമായിരുന്ന രാഹുൽ ഗാന്ധി വിദേശത്ത് നിശാപാർട്ടിയിൽ
ആഘോഷിക്കുകയാണെന്ന് ബിജെപി. നേപ്പാളിലെ കാഠ്മണ്ഡുവിൽ ഒരു പാർട്ടിയിൽ രാഹുൽ ഗാന്ധി പങ്കെടുക്കന്ന വീഡിയോ പുറത്തുവിട്ട് കൊണ്ടാണ് ബിജെപിയുടെ ആരോപണം.
കോൺഗ്രസ് കൂടി ഭരിക്കുന്ന മുംബൈയിൽ സംഘർഷം നടക്കുമ്പോൾ രാഹുൽ ഗാന്ധി നിശാ പാർട്ടിയിലായിരുന്നു. പാർട്ടിയിൽ പൊട്ടിത്തെറി നടക്കുമ്പോൾ രാഹുൽ ഗാന്ധി നിശാക്ലബ്ബിൽ മതിമറന്ന് ആഘോഷിക്കുകയാണ് -ബിജെപി ഐടി കൺവീനർ അമിത് മാളവ്യ വീഡിയോ ട്വീറ്റ് ചെയ്തുകൊണ്ട് ആരോപിച്ചു.
കേന്ദ്ര നിയമ മന്ത്രി കിരൺ റിജിജുവും രാഹുലിനെ വിമർശിച്ച് ട്വീറ്റ് ചെയ്തു. അവധി,പാർട്ടി, ഉല്ലാസ യാത്ര, സ്വകാര്യ വിദേശ സന്ദർശനം തുടങ്ങിയവ ഇപ്പോൾ പുതിയ കാര്യമല്ലെന്ന് ആയിരുന്നു വിഡിയോ സംബന്ധിച്ച് മന്ത്രിയുടെ വിമർശനം.
രാഹുൽ ഗാന്ധി ഒരു ഹോട്ടലിൽ സുഹൃത്തുക്കൾക്കൊപ്പം ഇരിക്കുന്ന വീഡിയോ ആണ് ബിജെപി പുറത്തുവിട്ടത്.
അതേസമയം,നരേന്ദ്ര മോദിയെ പോലെ പാകിസ്താൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകളുടെ പിറന്നാൾ കേക്ക് മുറിക്കാൻ ക്ഷണിക്കാതെ പോയതല്ല, ഒരു സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനാണ് രാഹുൽ ഗാന്ധി നേപ്പാളിൽ പോയതെന്ന് കോൺഗ്രസ് കമ്യൂണിക്കേഷൻ ഡിപ്പാർട്മെന്റ് തലവൻ രൺദീപ് സുർജെവാല തിരിച്ചടിച്ചു.
ഒരു സുഹൃദ് രാജ്യത്ത് സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പോകുന്നത് ഒരു കുറ്റകൃത്യമല്ല. അദ്ദേഹം പറഞ്ഞു.
“ഒരുപക്ഷെ ഇന്ന് കഴിഞ്ഞ് പ്രധാനമന്ത്രി മോദിയും ബിജെപിയും, വിവാഹത്തിൽ പങ്കെടുക്കുന്നത് നിയമവിരുദ്ധമാണെന്ന് തീരുമാനിച്ചേക്കാം. സുഹൃത്തുക്കൾ ഉണ്ടാകുന്നതോ കുടുംബ ചടങ്ങുകളിൽ പങ്കെടുക്കുകയോ ചെയ്യുന്നത് കുറ്റകരമാക്കിയേക്കാം” – രൺദീപ് പരിഹസിച്ചു.
രാഹുൽ ഗാന്ധിയുടെ സുഹൃത്തും മാധ്യപ്രവർത്തകയുമായ സുമ്നിമ ഉദാസിന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് രാഹുൽ ഗാന്ധി തിങ്കളാഴ്ച കാഠ്മണ്ഡുവിൽ എത്തിയത്. രണ്ട് സുഹൃത്തുക്കൾക്കൊപ്പമാണ് രാഹുൽഗാന്ധി എത്തിയതെന്നും ചൊവ്വാഴ്ച നടക്കുന്ന വിവാഹത്തിന്റെ വിരുന്ന് സൽകാരം വ്യാഴാഴ്ചയാണെന്നും നേപ്പാൾ മാധ്യമമായ കാഠ്മണ്ഡു പോസ്റ്റ് റിപ്പോർട്ട് ചെയ്തു.