മധ്യപ്രദേശിലെ സിയോനി ജില്ലയിൽ പശുവിനെ കശാപ്പ് ചെയ്തെന്നാരോപിച്ച് ആദിവാസി വിഭാഗത്തിൽ പെട്ട രണ്ട് പേരെ ആൾക്കൂട്ടം തല്ലിക്കൊന്നു.ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.
തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. 15-20 പേരടങ്ങുന്ന സംഘം ഇവരുടെ വീട്ടിലെത്തി പശുവിനെ കൊന്നുവെന്നാരോപിച്ച് ആക്രമിക്കുകയായിരുന്നു.
ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് രണ്ട് പേരും മരിച്ചത്.
15-20 പേരടങ്ങുന്ന സംഘമാണ് ഇവരെ മർദ്ദിച്ച് കൊന്നതെന്ന് ലോക്കൽ പോലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 20 ഓളം പേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ഇതിൽ ആറ് പേർക്കെതിരെ കൊലപാതക കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
മൃതദേഹം ഉടൻ പോസ്റ്റ്‌മോർട്ടം നടത്തുമെന്ന് അഡീഷണൽ എസ്പി എസ്കെ. മറാവി പിടിഐയോട് പറഞ്ഞു. കൊല്ലപ്പെട്ടവരുടെ വീട്ടിൽ നിന്ന് 12 കിലോഗ്രാം മാംസം കണ്ടെടുത്തെന്നും മാറാവി കൂട്ടിച്ചേർത്തു.
സംഭവത്തിന് പിന്നിൽ ബജ്റംഗ്ദൾ പ്രവർത്തകരാണെന്ന് ആരോപിച്ച് പ്രതിപക്ഷമായ കോൺഗ്രസ് പരാതി നൽകി. സംഭവത്തെത്തുടർന്ന് കോൺഗ്രസ് നിയമസഭാംഗം അർജുൻ സിംഗ് കകോഡിയയുടെ നേതൃത്വത്തിലുള്ള സംഘം ജബൽപൂർ-നാഗ്പൂർ ഹൈവേയിൽ പ്രതിഷേധം ആരംഭിച്ചു.
അക്രമികളിൽ ബജ്റംഗ്ദൾ അംഗങ്ങളുണ്ടെന്നും സംഘടനയെ നിരോധിക്കണമെന്നും കകോഡിയയുടെ ആവശ്യപ്പെട്ടു.
സംഭവത്തിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുന്നതായി മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ കമൽനാഥ് ട്വീറ്റ് ചെയ്തു. ഇരകളുടെ കുടുംബങ്ങൾക്ക് സാധ്യമായ എല്ലാ സഹായവും ചെയ്യണമെന്നും പരിക്കേറ്റയാളുടെ ചികിത്സയ്ക്കുള്ള ക്രമീകരണങ്ങൾ സർക്കാർ ചെലവിൽ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആക്രമണത്തിൽ ബജ്‌റംഗ്ദളിന് പങ്കുണ്ടെന്ന് മരിച്ചയാളുടെ ബന്ധുക്കളും പ്രദേശവാസികളും ആരോപിച്ചതായും കമൽ നാഥ് പറഞ്ഞു.എൻസിആർബി (നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ) കണക്കുകൾ അനുസരിച്ച് ആദിവാസികൾക്കെതിരായ കുറ്റകൃത്യങ്ങൾ നടക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനത്താണ് മധ്യപ്രദേശ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.