രാജ്യത്തെ ടോള്‍ പിരിവ് സംവിധാനം അടിമുടി പരിഷ്‌കരിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. നിലവില്‍ ഇടാക്കുന്ന സ്ഥിരം തുകയ്ക്ക് പകരം ദൂരം കണക്കാക്കി ടോള്‍ തുക ഈടാക്കുന്ന പുതിയ സംവിധാനമാണ് സർക്കാർ നടപ്പിലാക്കാനൊരുങ്ങുന്നത്.
ജി.പി.എസ്. ഉപയോഗിച്ചായിരിക്കും പണം കണക്കുകൂട്ടി ഈടാക്കുകയെന്നാണ് റിപ്പോര്‍ട്ട്. ടോൾ പാതകളിൽ സഞ്ചരിച്ച ദൂരത്തിന് മാത്രം പണം ഈടാക്കുന്നതാണ് പുതിയ രീതി.
വാഹനം ടോൾ പാതയിലേക്ക് കടക്കുമ്പോൾ ജി.പി.എസ് ഉപയോഗിച്ച് തുക കണക്കാക്കി തുടങ്ങും. ടോൾ പാതയിൽ നിന്ന് പുറത്ത് കടക്കുമ്പോൾ സഞ്ചരിച്ച ദൂരം കണക്കാക്കി അക്കൗണ്ടില്‍ നിന്ന് പണം പിടിക്കും. കിലോമീറ്റര്‍ അടിസ്ഥാനത്തില്‍ നിശ്ചിത തുക കണക്കാക്കുന്ന രീതിയിലായിരിക്കും ടോള്‍ ഇടാക്കുക. പുതിയ സംവിധാനം വഴി ടോള്‍ ബൂത്തുകളിലുള്ള വാഹനങ്ങളുടെ കാത്തിരിപ്പ് ഒഴിവാകും.
നിലവിൽ 97 ശതമാനം വാഹനങ്ങളിലും ഫാസ്ടാഗ് ഉപയോഗിച്ചാണ് ടോൾ പിരിക്കുന്നത്. ടോൾ പാതയിലൂടെ മുഴുവൻ ദൂരം സഞ്ചരിച്ചില്ലെങ്കിലും തുക പൂർണമായും നൽകേണ്ടി വരും എന്നതാണ് ഇതിന്റെ പോരായ്മ. പുതിയ സംവിധാനത്തോടെ ഫാസ്ടാഗ് രീതി ഇല്ലാതാകും.
പുതിയ സംവിധാനത്തോടെ രാജ്യത്താകമാനം ഒരേ ടോള്‍ നിരക്ക് നടപ്പിലാകും. നിരത്തുകളില്‍ നിന്ന് ടോള്‍ പ്ലാസകള്‍ ഒഴിവാകുമെന്നതും പദ്ധതിയുടെ നേട്ടമാണ്. രാജ്യത്ത് 1.37 ലക്ഷം വാഹനങ്ങളില്‍ പദ്ധതി പരീക്ഷിച്ച് വിജയിച്ചതായി അധികൃതര്‍ പറയുന്നു.
യൂറോപ്യന്‍ രാജ്യങ്ങളുടെ മാതൃക പിന്തുടര്‍ന്നാണ് ജിപിഎസ് സംവിധാനം നടപ്പിലാക്കുന്നത്. പരീക്ഷണം പൂര്‍ണവിജയമെന്ന് കണ്ടാല്‍ മൂന്നു മാസത്തിനുള്ളില്‍ പുതിയ സംവിധാനം നിലവില്‍ വരും.