നടിയെ ആക്രമിച്ച കേസിൽ നിലപാട് മാറ്റി സർക്കാർ. തുടരന്വേഷണം ധൃതിപ്പെട്ട് അവസാനിപ്പിക്കേണ്ടതില്ലെന്നാണ് സർക്കാരിന്റെ പുതിയ നിർദേശം. സർക്കാർ നിർദേശം ക്രൈംബ്രാഞ്ച് മേധാവിക്കും അന്വേഷണ സംഘത്തിനും കൈമാറി.
നേരത്തെ, തുടരന്വേഷണം അവസാനിപ്പിച്ച് ഈ മാസം 30ന് അന്തിമ റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു സർക്കാർ അന്വേഷണ സംഘത്തോട് നിർദേശിച്ചിരുന്നത്. ഇത് പ്രകാരം ഈ മാസം 30ന് റിപ്പോർട്ട് സമർപ്പിക്കാൻ അന്വേഷണ സംഘം തീരുമാനിച്ചിരുന്നു.
എന്നാൽ ഇപ്പോൾ എല്ലാ തെളിവുകളും പരിശോധിച്ച് ശേഖരിച്ച ശേഷം മാത്രം റിപ്പോർട്ട് സമർപ്പിച്ചാൽ മതിയെന്നും, അന്വേഷണത്തിന് കൂടുതൽ സമയം ആവശ്യമെങ്കിൽ കോടതിയിൽ ആവശ്യപ്പെടാമെന്നുമാണ് സർക്കാർ നിർദേശിച്ചിരിക്കുന്നത് .
കേസിൽ ഭരണകക്ഷിയെ പ്രതിക്കൂട്ടിലാക്കുന്ന പരാമർശങ്ങളുമായി ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു.
നടി സർക്കാരിന് നേരെ ഉന്നയിച്ച ഗുരുതര ആരോപണങ്ങൾ തൃക്കാക്കരയിലടക്കം പ്രതിപക്ഷം ഉയർത്തിക്കാണിക്കാൻ തുടങ്ങിയതിന് പിന്നാലെയാണ് സർക്കാർ നിർദേശം.
തുടരന്വേഷണം പാതിവഴിയിൽ അവസാനിപ്പിച്ച് അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ ഭരണകക്ഷിയിലുള്ള നേതാക്കൾ ഭീഷണിപ്പെടുത്തുന്നു എന്നതടക്കമുള്ള ആരോപണങ്ങളാണ് നടി ഹർജിയിൽ ഉന്നയിച്ചിരുന്നത്.
ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് സർക്കാർ ക്രൈംബ്രാഞ്ചിന് നിർദേശം നൽകിയിരിക്കുന്നത്. ജസ്റ്റിസ് സിയാദ് റഹ്മാന്‍റെ ബെഞ്ചാകും കേസ് കേൾക്കുക. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്‍റെ ബെഞ്ച് ഇന്നലെ ഹർജി പരിഗണിച്ചെങ്കിലും അതിജീവിതയുടെ ആവശ്യത്തെത്തുടർന്ന് വാദം കേൾക്കുന്നതിൽ നിന്ന് പിൻമാറിയിരുന്നു.
കേസില്‍ കുറ്റപത്രം നൽകാൻ സമയം നീട്ടി ചോദിക്കാൻ ക്രൈം ബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്. നടിയുടെ ഹർജിയിൽ അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ പോലീസ് ഹൈക്കോടതിയെ സമീപിക്കും. അന്വേഷണം പൂർത്തിയാക്കാൻ സാവകാശം ആവശ്യപ്പെട്ട് വീണ്ടും ഹർജി നൽകും.