അമേരിക്കയിലെ ടെക്‌സാസില്‍ റോബ് എലിമെന്ററി സ്‌കൂളില്‍ ചൊവ്വാഴ്‌ച 18 വയസ്സുകാരനായ അക്രമി നടത്തിയ വെടിവെപ്പില്‍ 18 വിദ്യാർത്ഥികളും 3 അധ്യാപകരും മരിച്ചു. 13 കുട്ടികൾക്കും സ്‌കൂൾ ജീവനക്കാർക്കും ചില പോലീസുകാർക്കും വെടിവെപ്പിൽ പരിക്കേറ്റു. അക്രമിയെ സെക്യൂരിറ്റി ജീവനക്കാരന്‍ വെടിവെച്ചു കൊന്നതായും റിപ്പോര്‍ട്ടുണ്ട്. പ്രതി യുവാൽഡെ ഹൈസ്‌കൂൾ വിദ്യാർത്ഥിയാണെന്ന് പറയപ്പെടുന്നു. രണ്ട്, മൂന്ന്, നാല് ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് നേരെയാണ് വെടിയുതിർത്തത്.
ടെക്‌സാസിന്റെ ചരിത്രത്തിലെ ഏറ്റവും മാരകമായ സ്‌കൂൾ വെടിവയ്‌പ്പാണിത്. മരണ സംഖ്യ ഇനിയും ഉയരാൻ ഇടയുണ്ട് എന്നാണ് റിപോർട്ടുകൾ. സംഭവത്തെ തുടർന്ന് യുഎസിൽ നാല് ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. വെടിവെപ്പിൽ അനുശോചനം രേഖപ്പെടുത്താൻ യുഎസിലെ എല്ലാ സർക്കാർ കെട്ടിടങ്ങളിലും ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.
കൈത്തോക്കും റൈഫിളുമായാണ് അക്രമി സ്‌കൂളില്‍ കടന്നത്. അക്രമിയെ തിരി ച്ചറിഞ്ഞിട്ടുണ്ടെന്ന് ഗവര്‍ണര്‍ ഗ്രെഗ് ആബട്ട് പറഞ്ഞു. സാല്‍വഡോര്‍ റാമോസ് എന്നാണ് പേര്. സ്‌കൂളിൽ കടന്ന് നേരെ വെടിയുതിർക്കുന്നതിന് മുമ്പ് പ്രതി സ്വന്തം മുത്തശ്ശിയെയും വെടിവെച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ന്യൂയോര്‍ക്കിലെ ബെഫല്ലോയില്‍ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ പത്ത് കറുത്ത വര്‍ഗക്കാരെ ഒരു അക്രമി വെടിവെച്ചു കൊന്ന് പത്ത് ദിവസം ആകുന്നതേയുള്ളൂ. തുടര്‍ച്ചയായി നടക്കുന്ന ഇത്തരം അക്രമങ്ങള്‍ അമേരിക്കയെ ഞെട്ടിക്കുകയാണ്.
ഒരു പതിറ്റാണ്ട് മുമ്പ് കണക്റ്റിക്കട്ടിലെ ന്യൂടൗണിലെ സാൻഡി ഹുക്ക് എലിമെന്ററി സ്‌കൂളില്‍ തോക്കുധാരികൾ 20 കുട്ടികളെയും ആറ് മുതിർന്നവരെയും കൊലപ്പെടുത്തിയതിന് ശേഷം യുഎസ് ഗ്രേഡ് സ്കൂളിൽ നടന്ന ഏറ്റവും ഭീകരമായ വെടിവപ്പു സംഭവം ആണിത്.