പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ പ്രധാന പ്രതി സിൻജോ ജോൺസൺ അറസ്റ്റിൽ. കൊല്ലം കരുനാഗപ്പള്ളിയിൽ ബന്ധുവിന്റെ വീട്ടിൽ നിന്നാണ് സിൻജോയെ പിടികൂടിയത്. ഇന്ന് പുലർച്ചെ സിൻജോ ജോൺസൻ്റെ ബന്ധുവിൻ്റെ വീട്ടിൽ നിന്നുമാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കാശിനാഥൻ എന്ന പ്രതിയും കീഴടങ്ങി. ഇതോടെ കേസിൽ 13 പേർ പിടിയിലായി. സിദ്ധാര്‍ത്ഥിനെതിരായ എല്ലാ അക്രമങ്ങൾക്കും നേതൃത്വം നൽകിയത് എസ്എഫ്ഐയുടെ യൂണിറ്റ് ഭാരവാഹിയായ സിൻജോ ജോൺസൺ ആണെന്ന് സിദ്ധാര്‍ത്ഥിന്റെ പിതാവ് ടി ജയപ്രകാശ് പറഞ്ഞിരുന്നു.
സിദ്ധാർത്ഥനെ ക്രൂരമായി മർദിച്ചകാര്യം പുറത്തറിയാതിരിക്കാൻ സിൻജോ ജോൺസൻ സഹപാഠികളെ ഭീഷണിപ്പെടുത്തിയിരുന്നതായി വിദ്യാർഥികൾ മൊഴി നൽകിയിട്ടുണ്ട്.
നാല് പ്രതികളുടെ അറസ്റ്റ് മുൻപ് രേഖപ്പെടുത്തിയിരുന്നു. ഇന്നലെ ഒരാൾ കോടതിയിലും കീഴടങ്ങി. മലപ്പുറം സ്വദേശിയും നാലാംവർഷ വിദ്യാർത്ഥിയുമായ അമീൻ അക്ബർ അലിയാണ് (25) കൽപ്പറ്റ ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ കീഴടങ്ങിയത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തു. വ്യാഴാഴ്ച കീഴടങ്ങിയ കോളേജ് യൂണിയൻ പ്രസിഡന്റ് കെ. അരുൺ, യൂണിയൻ അംഗം ആസിഫ് ഖാൻ, പൊലീസ് പിടികൂടിയ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി അമൽ ഇഷാൻ എന്നിവരുടെ അറസ്റ്റും ഇന്നലെ രേഖപ്പെടുത്തി.
സിദ്ധാര്‍ത്ഥിനെ മര്‍ദ്ദിച്ച പ്രതികളെ കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയപ്പോൾ അനുഗമിച്ച സിപിഎം നേതാവിനെ മജിസ്ട്രേറ്റ് ഇറക്കിവിട്ടതായും വാർത്തയുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കിയത് വളരെ വൈകിയാണെന്ന് പരാതി പറയാനാണ് മജിസ്ട്രേറ്റിന് അടുത്തേക്ക് സിപിഎം നേതാവ് കയറിപ്പോയതെന്നു പറയുന്നു . എന്നാൽ മജിസ്ട്രേറ്റ് തന്നെ നേതാവിനോട് മുറിക്ക് പുറത്ത് ഇറങ്ങാൻ നിര്‍ദ്ദേശം നൽകി . മജിസ്ട്രേറ്റ് പറഞ്ഞതോടെ നേതാവ് പുറത്തിറങ്ങിപ്പോയി. രണ്ട് നേതാക്കളാണ് പ്രതികളെ ഹാജരാക്കാൻ എത്തിച്ചപ്പോൾ കോടതിയിലെത്തിയത്. ഒരാൾ മാത്രമേ അകത്തേക്ക് കയറിയുള്ളൂ.