ഒരു പൈസയുടെ അഴിമതി പോലും വെച്ചു പൊറുപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാന്‍-ന്റെ നടപടി ദേശീയ വാര്‍ത്തയായി. കൈക്കൂലി ചോദിച്ച സംസ്ഥാന ആരോഗ്യമന്ത്രി വിജയ് സിംഗ്ലയെ മുഖ്യമന്ത്രി പുറത്താക്കി. ഒപ്പം അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിടുകയും ചെയ്‌തു. ആരോഗ്യ-കുടുംബക്ഷേമ വകുപ്പിന്റെ എല്ലാ ടെൻഡറുകൾക്കും മന്ത്രി ഒരു ശതമാനം കമ്മീഷൻ ആവശ്യപ്പെടുന്നതായി അറിഞ്ഞതിനെ തുടർന്നാണ് താൻ തീരുമാനമെടുത്തതെന്ന് മാൻ പറഞ്ഞു.
ആം ആദ്‌മി പാര്‍ടി പഞ്ചാബില്‍ ചരിത്രവിജയം നേടിയതിന്റെ രണ്ടാം മാസത്തിലാണ് ഭഗവന്ത് മാനിന്റെ ഹീറോയിസ്‌റ്റ് നീക്കം. ആരോഗ്യമന്ത്രിയുടെ അഴിമതിനീക്കങ്ങള്‍ സംബന്ധിച്ച് രഹസ്യവിവരങ്ങള്‍ ശേഖരിച്ച ശേഷമായിരുന്നു പുറത്താക്കല്‍. ആരോഗ്യവകുപ്പിലെ പദ്ധതികള്‍ നടപ്പാക്കലിന് ഒരു ശതമാനം കൈക്കൂലി ചോദിച്ചതിന്റെ ഫോണ്‍ രേഖകള്‍ ശേഖരിച്ച ശേഷമാണ് മുഖ്യമന്ത്രി നടപടി സ്വീകരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. കൈക്കൂലി ആവശ്യപ്പെട്ട കാര്യം വകുപ്പിലെ ഉദ്യോഗസ്ഥന്‍ മുഖ്യമന്ത്രിയെ നേരിട്ട് അറിയിക്കുകയായിരുന്നു. മാന്‍സ മണ്ഡലത്തില്‍ നിന്നും 63,000 വോട്ടിന്റെ ഭൂരിപക്ഷത്തോടെ വിജയിച്ച വ്യക്തിയാണ് വിജയ് സിംഗ്ല.