ഉക്രെയിനിലെ റഷ്യൻ അധിനിവേശത്തിനെതിരെ റഷ്യയിൽ അടക്കം കനത്ത പ്രതിഷേധം തുടരുകയാണ്. റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് ശക്തമായ പ്രതിഷേധം തുടരുന്നത്. ‘റഷ്യൻസ് സ്റ്റാൻഡ്സ് വിത്ത് യുക്രൈൻ’ എന്ന ബാനറുമേന്തിയാണ് പ്രതിഷേധം.
റഷ്യയിൽ പ്രതിഷേധിച്ച രണ്ടായിരത്തിലധികം പേരെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഇതോടെ പ്രതിഷേധത്തിനിടെ റഷ്യയില്‍ മാത്രം അറസ്റ്റ് ചെയ്യപ്പെട്ടവരുടെ എണ്ണം 5250 ആയി.
റഷ്യൻ, യുക്രെയ്‌നിയൻ ഭാഷകളിൽ സമാധാന ചിഹ്നങ്ങളും യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങളും എഴുതിയ പ്ലക്കാർഡുകളുമായാണ് പ്രതിഷേധം. ‘സേ നോ ടു വാർ’ എന്നാണ് ഇവർ ഉയർത്തുന്ന മുദ്രാവാക്യം.
ജർമൻ തലസ്ഥാനമായ ബെർലിനില്‍ ‘സ്റ്റോപ്പ് പുടിൻ’ പ്രതിഷേധമുയര്‍ന്നു. അഞ്ച് ലക്ഷത്തോളം പേരാണ് ഉക്രെയിന് വേണ്ടി ശബ്ദമുയർത്തിയത്.
ഓസ്‌ട്രേലിയയിലെ മെൽബണിൽ റഷ്യക്കെതിരെയുള്ള വലിയ ഒത്തുകൂടലാണ് ഇന്നലെയുണ്ടായത്. ആഫ്രിക്കൻ തലസ്ഥാനമായ കേപ് ടൗണിലും പ്രതിഷേധിച്ചവരലധികവും റഷ്യക്കാർ തന്നെയാണ്.
ഫുട്ബോൾ ലോകവും യുക്രൈന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരിക്കുകയാണ് . ഭാവിയിൽ റഷ്യക്കെതിരെ ഒരു മത്സരവും ഇംഗ്ലണ്ട് കളിക്കില്ലെന്ന് ഫുട്ബോൾ അസോസിയേഷൻ വ്യക്തമാക്കി. വെംബ്ലിയിൽ നടന്ന ലിവർപൂൾ – ചെൽസി മത്സരത്തിന് മുന്നേ യുക്രൈന് വേണ്ടി താരങ്ങൾ അണിനിരന്നു.