സി പി എം സംസ്ഥാന സമ്മേളനം നാളെ കൊച്ചിയിൽ തുടക്കമിടും. മറൈൻ ഡ്രൈവിൽ ചെങ്കോട്ടയുടെ മാതൃകയിലൊരുക്കിയ സമ്മേളന നഗരിയിൽ പതാക ഉയർത്തുന്നതോടെ പ്രതിനിധി സമ്മേളനത്തിന് തുടക്കമാകും.
പ്രവർത്തന റിപ്പോർട്ട് അംഗീകരിക്കുന്നതിനുള്ള സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് കൊച്ചിയിൽ ചേരും.
സമ്മേളനത്തിലവതരിപ്പിക്കാനുള്ള പ്രവർത്തന റിപ്പോർട്ട് അംഗീകരിക്കുകയാണ് സെക്രട്ടറിയേറ്റ്-സംസ്ഥാന സമിതി യോഗങ്ങളുടെ പ്രധാന അജണ്ട.
കോവിഡ് സാഹചര്യം കണക്കിലെടുത്ത് പൊതുസമ്മേളന നഗരിയിൽ ഇത്തവണ പതാക ഉയർത്തലുണ്ടാകില്ല. ബി രാഘവൻ നഗറിൽ ചേരുന്ന പ്രതിനിധി സമ്മേളനം പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് ഉദ്ഘാടനം ചെയ്യുക.
400 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുക. വിദേശത്തുനിന്നും സ്വദേശത്ത് നിന്നുമുള്ള 50 ഓളം നിരീക്ഷകരുമുണ്ടാകും.
സെമിനാറുകൾ, ലോകോത്തര കലാകാരന്മാരുടെ കലാവിരുന്ന്, ചിത്രങ്ങളിലും ശിൽപ്പങ്ങളിലും ദൃശ്യവൽക്കരിച്ച ചരിത്രപ്രദർശനം, സാംസ്‌കാരികസംഗമം തുടങ്ങിയവ അഭിമന്യു നഗറിൽ ഉണ്ടാകും. കോവിഡ് സാഹചര്യത്തിൽ കൊടിമര,പതാക, ദീപശിഖ ജാഥകളും സമാപനറാലിയും ഉണ്ടാകില്ല.
നാളെ 12.15 ന് പ്രവർത്തന റിപ്പോർട്ട് സംസ്ഥാന സെക്രട്ടറിയും 4 മണിക്കു നവകേരളം സംബന്ധിച്ച സിപിഎം നയരേഖ മുഖ്യമന്ത്രി പിണറായി വിജയനും അവതരിപ്പിക്കും. തുടർന്ന് 5.30 ന് ചർച്ചകളാരംഭിക്കും. രണ്ടാം തീയതി പൂർണമായും പ്രവർത്തന റിപ്പോർട്ടിനെക്കുറിച്ചും 3നു പൂർണമായും വികസന നയരേഖയെക്കുറിച്ചുമാകും ചർച്ച. 3നു വൈകിട്ട് രണ്ടു ചർച്ചകൾക്കുമുള്ള മറുപടി.
മാർച്ച് 4നു പുതിയ സംസ്ഥാന കമ്മിറ്റിയെയും സെക്രട്ടറിയെയും കണ്ണൂരിൽ നടക്കാനിരിക്കുന്ന പാർട്ടി കോൺഗ്രസിലേക്കുള്ള പ്രതിനിധികളെയും പാർട്ടി കൺട്രോൾ കമ്മീഷനെയും തിരഞ്ഞെടുക്കും. യച്ചൂരി, പിബി അംഗങ്ങളായ പ്രകാശ് കാരാട്ട്, എസ്.രാമചന്ദ്രൻ പിള്ള, പിണറായി വിജയൻ, ബൃന്ദ കാരാട്ട്, എം.എ.ബേബി, ജി.രാമകൃഷ്ണൻ എന്നിവരും പങ്കെടുക്കുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി അറിയിച്ചു.
നാലിന് വൈകിട്ട് ഇ ബാലാനന്ദൻ നഗറിൽ സമാപന സമ്മേളനവും നടക്കും.
പ്രവർത്തന റിപ്പോർട്ടിനൊപ്പം പുതിയ കേരളത്തിന്റെ വികസന കാഴ്ചപ്പാട് കൂടി ചർച്ച ചെയ്യുന്ന സുപ്രധാന സംസ്ഥാന സമ്മേളനമാണു നാളെ കൊച്ചിയിൽ നടക്കാൻ പോകുന്നതെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പാർട്ടിയിലെ ഐക്യം വിളംബരം ചെയ്യുന്ന സുപ്രധാന സമ്മേളനമാകുമിത്. എൽഡിഎഫിനു മൊത്തത്തിൽ തന്നെ സംസ്ഥാനത്തെ 50% ജനത്തിന്റെ പിന്തുണയില്ലെന്ന ബോധ്യം പാർട്ടിക്കുണ്ട്. അതു നേടിയെടുക്കുന്ന തരത്തിൽ പാർട്ടിയെ കൂടുതൽ കരുത്തുറ്റതും ജനപിന്തുണയുള്ളതുമാക്കുന്നതിനുള്ള നയരേഖകൾ ഈ സമ്മേളനം ചർച്ച ചെയ്യുമെന്നും കോടിയേരി പറഞ്ഞു.