നിയമസഭാ സമ്മേളനം നാളെ ചേരാനിരിക്കെ സർക്കാരിനെ ഒരു മണിക്കൂറോളം അങ്കലാപ്പിലാക്കിയതിന് ശേഷം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിട്ടു.
നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി നൽകിയ നയ പ്രഖ്യാപന പ്രസംഗത്തിൽ ആണ് ഗവർണർ ഒപ്പ് വെക്കാൻ ആദ്യം വിസമ്മതിച്ചത്. ഒപ്പ് വെക്കണമെങ്കിൽ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്ക് നൽകുന്ന പെൻഷൻ റദ്ദാക്കണമെന്നായിരുന്നു ഗവർണർ മുന്നോട്ട് വെച്ച വ്യവസ്ഥ.
മുഖ്യമന്ത്രി നേരിട്ടെത്തി അനുനയത്തിന് ശ്രമിച്ചെങ്കിലും ഗവർണർ വഴങ്ങിയിരുന്നില്ല.
തുടർന്നാണ് ഗവർണറുടെ അഡീഷണൽ പി എ ആയി ബിജെപി നേതാവിനെ നിയമിച്ചതിൽ അതൃപ്തി അറിയിച്ചുകൊണ്ട് കത്തയച്ച പൊതുഭരണ സെക്രട്ടറിയെ ധ്രുതഗതിയിൽ തൽസ്ഥാനത്തുനിന്ന് സർക്കാർ നീക്കിയത്. പകരം ശരദാ മുരളീധരനെ നിയമിച്ചു.
ഇതിന് ശേഷം മുഖ്യമന്ത്രി ഗവർണറെ വിളിച്ച്, ആവശ്യം ചർച്ച ചെയ്ത് തീരുമാനിക്കാം എന്ന് അറിയിക്കുകയായിരുന്നു.
പൊതുഭരണ സെക്രട്ടറി ജ്യോതിലാലിനെ മാറ്റിയത്തോടെയാണ് ഗവർണർ അയഞ്ഞത്. 6. 30 ഓടെ യാണ് ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പ് വെച്ചത്.
മന്ത്രി സഭ അംഗീകരിച്ച നയ പ്രഖ്യാപനം ഗവർണർക്ക് കൈമാറുകയും ഗവർണർ അത് സഭയിൽ വായിക്കുന്നതുമാണ് നിയമസഭാ രീതി.
പേഴ്സണൽ സെക്രട്ടറിമാരുടെ നിയമനത്തെ ചൊല്ലി സർക്കാരും ഗവർണറും തമ്മിൽ വാക് പോര് കഴിഞ്ഞ ദിവസമേ ആരംഭിച്ചിരുന്നു.
ആര്‍.എസ്.എസ്. കാരനും ജന്‍മഭൂമി പത്രത്തിന്റെ മുന്‍ എഡിറ്ററുമായ ഹരി എസ്.കര്‍ത്തായെ ഗവർണറുടെ അഡീഷണൽ പി എ ആയി നിയമിച്ച നടപടിയില്‍ അതൃപ്‌തി രേഖപ്പെടുത്തി സർക്കാർ അയച്ച കത്തിനു രൂക്ഷമായ മറുപടിയാണ് ഗവർണർ നൽകിയത്.
പെന്‍ഷന്‍ ചുളുവില്‍ കിട്ടാനായി മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ പാര്‍ട്ടിക്കാരെ നിയമിക്കുന്ന രീതി നാണം കെട്ടതാണെന്ന് ആണ് ഗവർണർ പ്രതികരിച്ചത്.
ഇതിന്റെ ബാക്കിയെന്നോണമാണ് ഇന്ന് അരങ്ങേറിയ നാടകീയ സംഭവങ്ങൾ. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഒരു ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പ് വെക്കാൻ ഉപാധികൾ മുന്നോട്ട് വെക്കുന്നത്.