മഹാമാരിക്കാലത്തെ ആ കൂടിക്കാഴ്‌ചയെ ലോകം മുഴുവന്‍ ഉറ്റു നോക്കുന്ന ശ്രദ്ധയും ഒപ്പം ഊഷ്‌മളമായ രാജ്യാന്തര സൗഹൃദത്തിന്റെ ഊര്‍ജ്ജവും ഉണ്ടായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ രണ്ട് ജനാധിപത്യരാഷ്ട്രങ്ങളുടെ തലവന്‍മാര്‍ വെള്ളിയാഴ്‌ച ഇന്ത്യന്‍ സമയം രാത്രി 8.30-ന് വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസില്‍ പരസ്‌പരം സൗഹൃദം പങ്കുവെച്ചു. അമേരിക്കന്‍ പ്രസിഡണ്ടായി ജോ ബൈഡന്‍ തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ആദ്യമായാണ് നരേന്ദ്രമോദി ബൈഡനുമായി കൂടിക്കാണുന്നത് എന്ന കൗതുകം നിറഞ്ഞു നിന്ന അന്തരീക്ഷത്തില്‍ ഇരു നേതാക്കളും പരസ്‌പരം സ്‌നേഹാഭിവാദ്യത്തോടെ സംഭാഷണം തുടങ്ങി.
2020-ഓടെ ഇന്ത്യയും അമേരിക്കയും ഏറ്റവും അടുത്ത സുഹൃദ് രാജ്യങ്ങളാകുമെന്ന് താന്‍ പ്രവചിച്ചിരുന്നതായി ജോ ബൈഡന്‍ സൂചിപ്പിച്ചു. ബൈഡന്‍ സംഭാഷണമധ്യേ ഗാന്ധിജിയെ കുറിച്ച് പരാമര്‍ശിച്ചത് പിന്നീട് നരേന്ദ്രമോഡി ട്വിറ്ററില്‍ അനുസ്‌മരിച്ചു. ബൈഡന്‍ ലോകത്തിനു നല്‍കുന്ന നേതൃത്വത്തെ മോദി പ്രശംസിച്ചു.
രണ്ട് രാജ്യങ്ങളുടെയും ജനാധിപത്യവും പാരമ്പര്യങ്ങളും ലോകത്തിന് ഉദാഹരണങ്ങളാണ്. ബൈഡന്റെ കാഴ്ചപ്പാട് നമുക്ക് പ്രചോദനമാണ്. 4 ദശലക്ഷം ഇന്ത്യക്കാർ അമേരിക്കയിൽ താമസിക്കുന്നു. അമേരിക്കയെ ഒരു ശക്തിയാക്കാൻ അവർ സഹായിക്കുന്നു. 2014 -ലും 2016 -ലും പ്രസിഡന്റ് ബൈഡനുമായി സംസാരിക്കാൻ അവസരമുണ്ടായിരുന്നുവെന്നും മോദി പറഞ്ഞു. ഈ നൂറ്റാണ്ടിന്റെ മൂന്നാം ദശകത്തിന്റെ തുടക്കത്തിലാണ് നമ്മൾ കണ്ടുമുട്ടുന്നത്. ഈ ദശാബ്ദത്തെ രൂപപ്പെടുത്തുന്നതിൽ ബൈഡന്റെ നേതൃത്വം നിർണായകമാകും–മോദി പറഞ്ഞു.