ഏകീകൃത സിവിൽ കോഡ് (യുസിസി) ബിൽ ബുധനാഴ്ച ഉത്തരാഖണ്ഡ് നിയമസഭയിൽ ശബ്ദവോട്ടോടെ പാസാക്കി. ഇതോടെ സ്വതന്ത്ര ഇന്ത്യയില്‍ യുസിസി ബിൽ പാസാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറി. ഇന്നലെ മുഖ്യമന്ത്രി പുഷ്കർ ധാമി ഈ ബിൽ നിയമസഭയിൽ അവതരിപ്പിച്ചിരുന്നു.
ഗോവയിൽ പോർച്ചുഗീസ് ഭരണകാലം മുതൽക്കുതന്നെ ഏക സിവിൽ കോഡ് നിലവിലുണ്ട്.
ബിൽ പാസാക്കിയ ശേഷം ഇനി ഗവർണർക്ക് അയയ്ക്കും. ഗവർണർ അനുമതി നൽകിയാലുടൻ ഈ ബിൽ നിയമമാകുകയും എല്ലാവർക്കും തുല്യാവകാശം ലഭിക്കുകയും ചെയ്യും. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യുസിസി കൊണ്ടുവരുമെന്ന് ബിജെപി വാഗ്ദാനം ചെയ്തിരുന്നു.
ഈ ബിൽ നിയമമാകുന്നതോടെ ഉത്തരാഖണ്ഡിൽ ലിവ്-ഇൻ റിലേഷൻഷിപ്പിൽ ജീവിക്കുന്നവർ പ്രത്യേകം രജിസ്റ്റർ ചെയ്യേണ്ടത് അനിവാര്യമാകും. ഇതിൽ പരാജയപ്പെട്ടാൽ 6 മാസം വരെ തടവ് ശിക്ഷ ലഭിക്കാം. ഭർത്താവോ ഭാര്യയോ ജീവിച്ചിരിക്കെയുള്ള രണ്ടാം വിവാഹവും ബിൽ നിയമമാകുന്നതോടെ നിയമവിരുദ്ധമായി കണക്കാക്കും.
ബിൽ പാസാക്കിയ ശേഷം മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പറഞ്ഞു – “ഇന്ന് ഉത്തരാഖണ്ഡിന് വളരെ സവിശേഷമായ ദിവസമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചോദനവും മാർഗനിർദേശവും കൊണ്ട് ഉത്തരാഖണ്ഡ് നിയമസഭയിൽ ഈ ബിൽ പാസാക്കാൻ ഞങ്ങൾക്ക് അവസരം ലഭിച്ചതിൽ ഞാൻ അദ്ദേഹത്തോട് നന്ദി പറയാൻ ആഗ്രഹിക്കുന്നു.
യൂണിഫോം സിവിൽ കോഡ് നിയമത്തെ കുറിച്ച് വ്യത്യസ്‌ത ആളുകൾ പലതരത്തിൽ പറഞ്ഞിരുന്നുവെങ്കിലും നിയമസഭയിൽ നടന്ന ചർച്ചയിൽ എല്ലാം വ്യക്തമായിരിക്കുകയാണ്. ഞങ്ങൾ ആർക്കെതിരെയും ഈ നിയമം കൊണ്ടുവന്നിട്ടില്ല. ഈ നിയമം കുട്ടികളുടെയും മാതൃശക്തിയുടെയും താൽപ്പര്യം കൂടിയാണ്.”