സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിന് സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കങ്ങൾ പൂര്‍ത്തിയായി. 80000 സ്ക്വയര്‍ ഫീറ്റോളം വരുന്ന വിശാലമായ പന്തലിൽ കൊവിഡ് പ്രോട്ടോക്കാൾ പാലിച്ചാണ് സജ്ജീകരണങ്ങൾ.
പലകോണുകളിൽ നിന്ന് വിമര്‍ശനങ്ങളും ഉയര്‍ന്നതോടെ അഞ്ഞൂറിൽ താഴെ പേരെ മാത്രമാണ് ചടങ്ങിന് പ്രതീക്ഷിക്കുന്നത്. ഇപ്പോൾ 240 കസേരകളാണ് പന്തലിൽ ഇട്ടിരിക്കുന്നത്. കൂടുതൽ പേർ എത്തിയാൽ അതനുസരിച്ചായിരിക്കും ബാക്കി കസേരകൾ ഇടുക.
നിയുക്ത മന്ത്രിമാരും മുൻ മന്ത്രിമാരും അടക്കം എല്ലാവര്‍ക്കും പേരെഴുതിയ പ്രത്യേകം ഇരിപ്പിടങ്ങളാണ് ക്രിമീകരിച്ചിരിക്കുന്നത്. ഒരു മന്ത്രിക്ക് ഒപ്പം പരമാവധി അഞ്ച് പേര്‍ക്ക് മാത്രമാണ് വേദിയിലേക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളത്. ഓരോ മന്ത്രിമാർക്കും അരികെയാണ് കുടുംബാംഗങ്ങൾക്കുമുളള കസേരകളും ഒരുക്കിയിരിക്കുന്നത്.
ഒരു പ്രധാന പന്തലിനൊപ്പം രണ്ട് ഉപപന്തലുകൾ വേറെയും സജ്ജമാക്കിയിട്ടുണ്ട്. ചടങ്ങിനെത്തുന്നവര്‍ പോലും പരസ്‌രം ഇടകലരാതെ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്ന വിധമാണ് ക്രമീകരണങ്ങൾ. ചടങ്ങിലേക്ക് ക്ഷണമുണ്ടെങ്കിലും കൊവിഡ് വ്യാപന കാലത്തെ ഔചിത്യം കണക്കിലെടുത്ത് പ്രമുഖരിൽ പലരും എത്തില്ലെന്ന് അറിയിച്ചിട്ടുണ്ട്. പ്രതിപക്ഷവും ചടങ്ങിൽ പങ്കെടുക്കില്ല.