കോവിഡാനന്തരമുണ്ടായ ബ്ലാക്ക് ഫംഗസ്(മ്യൂക്കോർ മൈക്കോസിസ്) ബാധിച്ച് ചികിത്സയിലായിരുന്ന സ്വകാര്യ സ്കൂൾ അദ്ധ്യാപിക മരിച്ചു. കോട്ടയം മല്ലപ്പള്ളി മുക്കൂർ പുന്നമണ്ണിൽ പ്രദീപ് കുമാറിൻ്റെ ഭാര്യയും, കന്യാകുമാരി സി എം ഐ ക്രൈസ്റ്റ് സെ ട്രൽ സ്കൂൾ അദ്ധ്യാപികയുമായ അനീഷാ പ്രദീപ് കുമാർ(32) ആണ് മരിച്ചത്.
ഇതേ സ്കൂളിലെ അക്കൗണ്ടൻ്റായ പ്രദീപും അനീഷയും കന്യാകുമാരി അഞ്ച് ഗ്രാമത്തിൽ വാടകയ്ക്ക് താമസിക്കുകയാണ്. മെയ് ഏഴിന് അനീഷയ്ക്ക് ശ്വാസംമുട്ടൽ അനുഭവപ്പെട്ടു. തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശം അനുസരിച്ച് രണ്ടുപേരും ഹോം ക്വാറൻ്റിനിൽ കഴിഞ്ഞു. രണ്ടു ദിവസം പിന്നിട്ടപ്പോൾ ശ്വാസംമുട്ടൽ കൂടി. പിന്നീട് നാഗർകോവിൽ മെഡിക്കൽ കോളജിലെത്തിച്ചു.
പ്രദീപിന് രോഗലക്ഷണമില്ലാത്തതിനാൽ സമീപത്തെ ആയുർവ്വേദ ആശുപത്രിയിൽ ക്വാറന്റൈനിൽ കഴിഞ്ഞു. 12 ന് രോഗം ഭേദമായി ഇരുവരും വീട്ടിലേയ്ക്ക് വരുന്നതുവഴി അനീഷയ്ക്ക് ചെറിയ അസ്വസ്ഥതയുണ്ടായി. എങ്കിലും വീട്ടിലെത്തി. രാത്രി ആയപ്പോൾ ഇരു കണ്ണുകൾക്കും വേദന അനുഭവപ്പെട്ടു. പുലർച്ചെ വേദന കഠിനമാകുകയും വീണ്ടും നാഗർകോവിൽ മെഡിക്കൽ കോളജിൽ എത്തിക്കുകയും ചെയ്തു.
രക്തസമ്മർദ്ദം വളരെക്കുടുതൽ ആയിരുന്നു. എന്താണ് രോഗമെന്ന് ആദ്യഘട്ടത്തിൽ മനസ്സിലാക്കുവാൻ കഴിഞ്ഞില്ല. 16-നാണ് ബ്ലാക്ക് ഫംഗസ് എന്ന് കണ്ടു പിടിച്ചത്.
തുടർന്ന് കണ്ണിന് ശസ്ത്രക്രീയ ചെയ്യുന്നതിനായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് അനീഷയെ അയക്കുവാൻ നാഗർകോവിൽ മെഡിക്കൽ കോളജ് അധികൃതർ തീരുമാനിച്ചു. 18 ന് വൈകിട്ട് 6ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചുവെങ്കിലും ആരോഗ്യനില മോശമായി തുടരുകയും ഇന്നലെ വൈകിട്ട് മരണപ്പെടുകയും ചെയ്തു.
സംസ്കാരം ഇന്ന് (വ്യാഴാഴ്ച) കോവിഡ് മാനദണ്ഡം പാലിച്ച് വീട്ടുവളപ്പിൽ.