മഹാരാഷ്ട്ര മുൻ മന്ത്രി ബാബ സിദ്ദിഖ് കോൺഗ്രസ് വിട്ട് അജിത് പവാറിൻ്റെ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയിൽ ചേർന്നു. താൻ കോൺഗ്രസുമായുള്ള 48 വർഷത്തെ ബന്ധം വേർപെടുത്തുകയാണെന്ന് ബാബ സിദ്ദിഖ് പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ അജിത് പവാറിനെ അംഗീകരിച്ചതിന് പിന്നാലെയാണ് ഈ നീക്കം.
ശരദ് പവാറിൻ്റെ എൻസിപിയിൽ നിന്ന് വേർപിരിഞ്ഞ് അജിത് പവാർ കഴിഞ്ഞ വർഷം ശിവ സേന (ഏകനാഥ് ഷിൻഡെ വിഭാഗം) – ബിജെപി സർക്കാരിൽ ചേർന്നിരുന്നു.
1999, 2004, 2009 വർഷങ്ങളിൽ തുടർച്ചയായി മൂന്ന് തവണ എംഎൽഎ ആയിരുന്നു ബാബ സിദ്ദിഖ്. കൂടാതെ ഭക്ഷ്യ സിവിൽ സപ്ലൈസ്, ലേബർ വകുപ്പുകളിൽ സംസ്ഥാന മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മുംബൈ റീജിയണൽ കോൺഗ്രസ് കമ്മിറ്റിയുടെയും മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പാർലമെൻ്ററി ബോർഡിൻ്റെയും ചെയർപേഴ്സൺ, സീനിയർ വൈസ് പ്രസിഡൻ്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.