പാകിസ്താനിലെ ദേശീയ പൊതു തിരഞ്ഞെടുപ്പിൽ 156 ദേശീയ അസംബ്ലി സീറ്റുകളിലെ ഫലം പ്രഖ്യാപിച്ചു. ഇമ്രാൻ ഖാൻ്റെ പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് പാർട്ടിയുടെ പിന്തുണയുള്ള സ്ഥാനാർത്ഥികൾ ഇതുവരെ 62 സീറ്റുകൾ നേടിയപ്പോൾ നവാസ് ഷെരീഫിൻ്റെ പാകിസ്ഥാൻ മുസ്ലീം ലീഗ് 46 സീറ്റുകൾ നേടി. 110 സീറ്റുകളുടെ ഫലം ഇനിയും ബാക്കിയുണ്ട്. സർക്കാർ രൂപീകരിക്കാൻ ഏതൊരു പാർട്ടിക്കും 169 സീറ്റുകൾ ആവശ്യമാണ്.
തൻ്റെ പാർട്ടിയായ പാകിസ്ഥാൻ മുസ്ലീം ലീഗ്-നവാസ് (പിഎംഎൽ-എൻ) ഏറ്റവും വലിയ പാർട്ടിയായി ഉയർന്നു നിൽക്കുന്നുവെന്ന് മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് അവകാശപ്പെട്ടു. നിലവിലെ പ്രതിസന്ധിയിൽ നിന്ന് കരകയറാൻ പാകിസ്ഥാൻ സജീവമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും അതിനായി എല്ലാ സ്ഥാപനങ്ങളും ഒരുമിച്ച് നല്ല പങ്ക് വഹിക്കണമെന്നും പിഎംഎൽ-എൻ മേധാവി പറഞ്ഞു.