കഴിഞ്ഞയാഴ്ച ഒരു അഭിമുഖത്തിൽ ഗാന്ധി കുടുംബത്തെ ചോദ്യം ചെയ്യും വിധം, നേതൃത്വത്തിനായി ഇനി ഗാന്ധികുടുംബത്തിനു പുറത്തേക്ക് നോക്കണമെന്ന പ്രതികരണം നടത്തിയതിന് കോണ്‍ഗ്രസുകാരി തന്നെയായ തന്നെ കോൺഗ്രസ് അനുഭാവികൾ തന്നെ സോഷ്യൽ മീഡിയയിൽ മോശമായി ട്രോളിയതായി മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ മകൾ ശർമിഷ്ഠ മുഖർജി. ഇക്കാര്യം കാണിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്കും രാഹുൽ ഗാന്ധിക്കും തുറന്ന കത്ത് എഴുതിയതായും അവർ പറഞ്ഞു.
ട്രോളന്മാർ തന്നോട് “ലൈംഗിക അർത്ഥങ്ങളോടെ” മോശമായ കാര്യങ്ങൾ പറഞ്ഞതായി അവർ പറഞ്ഞു. “എൻ്റെ അച്ഛനെക്കുറിച്ചുള്ള പുസ്തകം വന്നപ്പോൾ മുതൽ കോൺഗ്രസിന്റെ സോഷ്യൽ മീഡിയയും ചില കോൺഗ്രസ് നേതാക്കളും എന്നെ ക്രൂരമായി ട്രോളുകയാണ് .”– അവർ പറഞ്ഞു.
ജയ്പൂര്‍ സാഹിത്യോല്‍സവത്തില്‍ പങ്കെടുത്തു കൊണ്ട് ഒരു അഭിമുഖത്തില്‍ സംസാരിക്കവേ, കോണ്‍ഗ്രസ് അതിന്റെ നേതൃത്വത്തിനായി ഇനി ഗാന്ധി കുടുംബത്തിന് അപ്പുറത്തേക്ക് നോക്കണമെന്ന് ശര്‍മിഷ്ഠ മുഖര്‍ജി പറഞ്ഞിരുന്നു. ഇതിനുശേഷമാണ് തനിക്കെതിരെ വന്‍ അധിക്ഷേപങ്ങള്‍ വന്നു തുടങ്ങിയതെന്ന് അവര്‍ പറയുന്നു.
“ഞാനൊരു കോൺഗ്രസുകാരിയാണെന്നും ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിന് ഇനിയും വളരെയധികം പ്രാധാന്യമുണ്ടെന്നും ഞാൻ വളരെ വ്യക്തമായി പറഞ്ഞു. എന്നാൽ കോൺഗ്രസ് ഗാന്ധി-നെഹ്‌റു കുടുംബത്തിൻ്റെ നേതൃത്വത്തിന് അപ്പുറത്തേക്ക് നോക്കണം എന്നും സൂചിപ്പിച്ചു. അന്നുമുതൽ പലതരം അധിക്ഷേപങ്ങൾ എൻ്റെ മേൽ അടിച്ചേൽപ്പിക്കപ്പെട്ടു. എന്നുമാത്രമല്ല എൻ്റെ പിതാവിനെ കൂടി ഇതിൽ വലിച്ചിഴച്ചു.”– ശർമിഷ്ഠ പറഞ്ഞു.
മുതിർന്ന കോൺഗ്രസ് നേതാക്കൾ പിന്തുടരുന്ന ഒരു കോൺഗ്രസ്കാരൻ സോഷ്യൽ മീഡിയയിൽ തന്നെക്കുറിച്ച് മോശമായ കാര്യങ്ങൾ പറഞ്ഞതായി മുഖർജി ആരോപിച്ചു. “ഇദ്ദേഹത്തെ പിന്തുടരുന്നത് കോൺഗ്രസിലെ മുതിർന്ന നേതാക്കൾ ആണ്– ജയറാം രമേഷ്, സുപ്രിയ ശ്രീനേറ്റ്, രാഹുൽ ഗാന്ധി ഇങ്ങനെ പലരും.
കോൺഗ്രസ് ഔദ്യോഗിക പക്ഷത്തു നിന്നും പക്ഷേ പ്രതികരണമൊന്നും ഉണ്ടായില്ല. അതിനാൽ കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും ഈ തുറന്ന കത്ത് എഴുതാൻ ഞാൻ തീരുമാനിച്ചു. ഇത് ഞാൻ ട്വീറ്റ് ചെയ്തു. ഒപ്പം ഞാൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും ടാഗ് ചെയ്തിട്ടുണ്ട്.”– ശർമിഷ്ഠ പറഞ്ഞു.