നവകേരള സദസ്സിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാനുള്ള ബസ് ഒരുങ്ങുന്നു. ബസിനെക്കുറിച്ചുള്ള വിവരങ്ങൾ രഹസ്യമാക്കി വെക്കാനാണ് കെഎസ്ആർടിസിക്ക് നിർദേശം.
കർണാടകയിലെ എസ്.എം.കണ്ണപ്പ ഓട്ടമൊബീൽസാണു ബസിന്റെ ബോഡി നിർമിച്ചത് എന്ന് വാർത്തയുണ്ട്. ഭാരത് ബെൻസിന്റേതാണു ബസിന്റെ ഷാസി. സെപ്റ്റംബറിൽ ബോഡി നിർമാണത്തിനായി ചേസ് കൈമാറി. 43 ലക്ഷം രൂപയാണു ഷാസിയുടെ വില. 12 മീറ്റർ നീളമുള്ള ബസ് ചേസിൽ 25 സീറ്റാണുള്ളത്.. ബസിനായി 1.05 കോടി രൂപ ധനവകുപ്പ് അനുവദിച്ചിരുന്നു. ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തിയാണ് ധനവകുപ്പ് പണം അനുവദിച്ചത്. ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റി വകുപ്പിന്റെ അക്കൗണ്ടിലാണ് ചെലവ് അനുവദിച്ചിരിക്കുന്നത്.
ഈ മാസം 18 മുതൽ ഡിസംബർ 24 വരെയാണു നവകേരള സദസ്സ്. ഇതിനുശേഷം ബസ് കെഎസ്ആർടിസി ഉപയോഗിക്കും.
പ്രത്യേക ബസ് വാങ്ങിയതു സർക്കാരിന്റെ ചെലവു കുറയ്ക്കാനാണെന്നു ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കിയിരുന്നു. ഈ യാത്രയ്ക്ക് 21 കാറുകളും 21 പൈലറ്റ് വാഹനങ്ങളും 21 എസ്കോർട്ട് വാഹനങ്ങളും ഉൾപ്പെടെ കാസർകോട് മുതൽ തിരുവനന്തപുരം വരെ ഒന്നര മാസത്തോളം സഞ്ചരിക്കുന്നതിനുള്ള ചെലവ് എത്രയായിരിക്കുമെന്നു മന്ത്രി ചോദിച്ചു. ഇതു കുറയ്ക്കാനാണു ബസ് വാങ്ങുന്നത് എന്നും മന്ത്രി പറഞ്ഞു. 21 മന്ത്രിമാരും പൈലറ്റ് വാഹനവും പോയാൽ ചെലവ് കൂടും. പുതിയ ബസിൽ എല്ലാ സൗകര്യങ്ങളുമുണ്ട്. നവകേരള സദസ് കഴിഞ്ഞാലും ബസ് വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാമെന്നും ആന്റണി രാജു തിരുവനന്തപുരത്ത് പറഞ്ഞു.