കോൺട്രാക്ട് കാരിയേജ് പെർമിറ്റ് ലംഘനം ചൂണ്ടിക്കാട്ടി മോട്ടർ വാഹനവകുപ്പ് പിടിച്ചെടുത്ത് പിഴയടപ്പിച്ച ശേഷം വിട്ടയച്ച റോബിൻ ബസ് വീണ്ടും സർവീസ് ആരംഭിച്ചു. പത്തനംതിട്ട– കോയമ്പത്തൂർ റൂട്ടിലാണ് ബസ് സർവീസ് നടത്തുന്നത്.
പുലർച്ചെ അഞ്ചിന് പത്തനംതിട്ടയിൽനിന്ന് പുറപ്പെട്ട ബസ്, രണ്ടു കിലോമീറ്റർ പിന്നിട്ട് മൈലപ്രയിൽ എത്തിയപ്പോൾ മോട്ടർ വാഹന വകുപ്പ് വീണ്ടും പരിശോധനയ്ക്കായി തടഞ്ഞു. പരിശോധന പൂർത്തിയാക്കിയ ശേഷം യാത്ര തുടരാൻ അനുവദിച്ചു. ഒരു മാസത്തിനു ശേഷമാണ് റോബിൻ ബസ് നിരത്തിലിറങ്ങുന്നത്.
നിയമലംഘനം ഉണ്ടായാൽ ബസ് വീണ്ടും പിടിച്ചെടുക്കുമെന്ന് മോട്ടർ വാഹന വകുപ്പ് അറിയിച്ചിട്ടുണ്ട്. കോൺട്രാക്ട് ക്യാരേജ് പെർമിറ്റുള്ള ബസ് സ്റ്റേജ് ക്യാരേജ് ആയി ഓടുന്നത് നിയമവിരുദ്ധമാണെന്നാണ് എംവിഡിയുടെ നിലപാട്. ഇതിനെതിരെ ബസ് ഉടമ ബേബി ഗിരീഷ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
കഴിഞ്ഞമാസം 24ന് പുലർച്ചെയാണ് റോബിൻ ബസ് പിടിച്ചെടുത്തത്. നിയമലംഘനത്തിന് പിഴ അടച്ചതിനെ തുടർന്ന് ബസ് വിട്ടുകൊടുക്കാൻ പത്തനംതിട്ട ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. ഉടമ ഗിരീഷ് പൊലീസിനെ സമീപിച്ചെങ്കിലും ബസ് വിട്ടുകൊടുത്തിരുന്നില്ല. കോടതി നിർദേശം പരിഗണിച്ച് ഇന്നലെയാണ് ബസ് വിട്ടു കൊടുത്തത്.