കർണാടകയിൽ അധികാരത്തിൽ വന്ന് ഒരു വർഷത്തിനുള്ളിൽ ബിജെപി സർക്കാർ പാസാക്കിയ അന്യായമായ എല്ലാ നിയമങ്ങളും ജനവിരുദ്ധ നിയമങ്ങളും റദ്ദാക്കുമെന്ന് മെയ് 10 ലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രികയിൽ ചൊവ്വാഴ്ച കോൺഗ്രസ് വാഗ്ദാനം ചെയ്തു. ബജ്റംഗ്ദൾ, പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ തുടങ്ങിയ സംഘടനകളെ നിരോധിക്കുന്നത് ഉൾപ്പെടെയുള്ള നിർണായക നടപടി സ്വീകരിക്കുമെന്നും വാഗ്ദാനമുണ്ട് . ബജ്റങ്ദള്‍ നിരോധനമെന്ന വാഗ്ദാനത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ രംഗത്തു വന്നു. ഹനുമാന്റെ നാട്ടിൽ ആദരവ് അര്‍പ്പിക്കാനായി താൻ എത്തിയപ്പോൾ ‘ജയ് ബജ്റംഗ്ബലി’ എന്ന് വിളിക്കുന്നവരെ തടയുന്നതിനുള്ള പ്രകടനപത്രികയുമായി കോൺഗ്രസ് രംഗത്ത് വന്നിരിക്കുന്നത്. നേരത്തെ തന്നെ ശ്രീരാമനെതിരെ നിലപാട് സ്വീകരിച്ച കോൺഗ്രസ് ഇപ്പോൾ “ജയ് ബജ്റംഗ്ബലി” എന്ന് വിളിക്കുന്നവരെയും എതിർക്കുകയാണെന്ന് മോദി പറഞ്ഞു.
ജാതിയുടെയും മതത്തിന്റെയും പേരിൽ സാമുദായിക വിദ്വേഷം പടർത്തുന്ന വ്യക്തികൾക്കും സംഘടനകൾക്കുമെതിരെ ഉറച്ചതും നിർണ്ണായകവുമായ നടപടിയെടുക്കാൻ കോൺഗ്രസ് പ്രതിജ്ഞാബദ്ധമാണ്”– കോൺഗ്രസ് പ്രകടനപത്രികയിൽ പറയുന്നു. സംസ്ഥാന ഘടകം അധ്യക്ഷൻ ഡി കെ ശിവകുമാർ, സിഎൽപി നേതാവ് സിദ്ധരാമയ്യ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പുറത്തിറക്കിയ പ്രകടന പത്രികയിൽ ഗൃഹജ്യോതി, ഗൃഹലക്ഷ്മി, അന്ന ഭാഗ്യ, യുവനിധി, ശക്തി എന്നീ അഞ്ച് പദ്ധതികൾ പ്രഖ്യാപിച്ചു.
സംസ്ഥാനത്തുടനീളമുള്ള എല്ലാ സ്ത്രീകൾക്കും സാധാരണ കെഎസ്ആർടിസി/ബിഎംടിസി ബസുകളിൽ സൗജന്യ യാത്ര നൽകുന്നതാണ് ശക്തി പദ്ധതി. കുടുംബ നാഥയ്ക്ക് പ്രതിമാസം 2000 രൂപ നൽകുന്നതാണ് ഗൃഹലക്ഷ്മി പദ്ധതി.