‘ദ കേരള സ്റ്റോറി’ സിനിമയിലെ അവകാശവാദം തിരുത്തി നിർമാതാക്കൾ കൈ കഴുകുന്നു . കേരളത്തിലെ 32,000 യുവതികൾ മതം മാറി ഐഎസിൽ ചേർന്നുവെന്ന ഭാഗം മൂന്നുപേർ എന്നാക്കിയതായി റിപ്പോർട്ട് . സിനിമയുടെ ട്രെയ്‌ലറിന്റെ യൂട്യൂബ് വിവരണത്തിലാണ് മാറ്റം വരുത്തിയത്. മൂന്നു യുവതികളുടെ ജീവിതം ഇല്ലാതായ കഥ എന്നാണ് ട്രെയ്‌ലറിന്റെ പുതിയ വിവരണം.
മതപരിവർത്തനത്തിലൂടെ രാജ്യംവിട്ട പെൺകുട്ടികളുടെ കണക്കിൽ ഉറച്ചുനിൽക്കുന്നുവെന്ന് നേരത്തേ സിനിമയുടെ സംവിധായകന്‍ സുദീപ്തോ സെൻ പറഞ്ഞിരുന്നു. 32,000 പേരെക്കുറിച്ചുള്ള പരാമർശം സിനിമ കണ്ടാൽ ബോധ്യപ്പെടുമെന്നും 7 വർഷം ഗവേഷണം നടത്തിയാണ് സിനിമ തയാറാക്കിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
‘ദി കേരളാ സ്റ്റോറി’യുടെ ഹിന്ദി ട്രെയിലര്‍ യൂട്യൂബില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ മലയാളത്തിലുള്ള ട്രെയിലര്‍ പുറത്തിറക്കിയിട്ടുണ്ട് .പുതിയ ട്രെയിലര്‍ കാണുന്നതിന് യൂട്യൂബ് പ്രായ പരിധി വെച്ചിട്ടുമുണ്ട്.
അതേസമയം ‘ദ് കേരള സ്റ്റോറി’ സിനിമയ്ക്ക് അടിയന്തര സ്റ്റേ വേണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. സംഭവത്തിൽ സെൻസർ ബോർഡിനോട് ഉൾപ്പെടെ കോടതി വിശദീകരണം തേടി. സിനിമയുടെ ടീസർ മാത്രമല്ലേ കണ്ടിട്ടുള്ളൂവെന്ന് ഹർജിക്കാരനോട് ഹൈക്കോടതി ചോദിച്ചു. ഹർജി വെള്ളിയാഴ്ച പരിഗണിക്കാനായി മാറ്റി. ടീസറിലെ പരാമർശങ്ങൾ സിനിമയുടെ പൂർണമായ ഉദ്ദേശ്യമായി കണക്കാക്കാനാക്കുമോയെന്ന് കോടതി ചോദിച്ചു. ടീസർ മാത്രം കണ്ട് ചിത്രത്തെ വിലയിരുത്താനാകുമോയെന്നും കോടതി ചോദിച്ചു.