കാസര്‍ഗോഡ് പെരുമ്പളയിലെ കോളേജ് വിദ്യാര്‍ഥിനിയായ പത്തൊന്‍പത്കാരി അഞ്ജുശ്രീ പാര്‍വ്വതിയുടെ ആത്മഹത്യാകുറിപ്പ് കണ്ടെത്തി. മാനസിക സമ്മര്‍ദ്ദം മൂലം ആത്മഹത്യ ചെയ്യുന്നു എന്ന് കുറിപ്പിലുണ്ടെന്നാണ് പൊലീസ് പറയുന്നത്. വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ആത്മഹത്യാകുറിപ്പ് പൊലീസിന് ലഭിച്ചത്.
ഭക്ഷ്യവിഷബാധയേറ്റാണ് മരണമെന്ന് ആദ്യം പ്രചരിച്ചത് ശരിയല്ലെന്ന് തെളിയിക്കുന്ന തെളിവുകള്‍ പൊലീസ് ശേഖരിക്കുകയാണ്. എലിവിഷം ഉള്ളില്‍ ചെന്നാണ് യുവതി മരിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. പുതുവര്‍ഷത്തിന്റെ ആഘോഷത്തിനായി വാങ്ങിയ കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുള്ള വിഷബാധ ആണെന്നായിരുന്നു വീട്ടുകാര്‍ പരാതി നല്‍കിയത്. ഇതനുസരിച്ച് വലിയ കോലാഹലങ്ങള്‍ ഉണ്ടായി. മന്തി വിതരണം ചെയ്ത അട്ക്കത്ത് ബയലിലെ ഹോട്ടലിന്റെ ഉടമയെ അടക്കം കസ്റ്റിഡിയിലെടുത്തു.
പേസ്റ്റ് രൂപത്തിലുള്ള എലിവിഷമാണ് അഞ്ജുശ്രീ കഴിച്ചതെന്ന് സംശയിക്കുന്നു. എലിവിഷത്തെ കുറിച്ച് യുവതി ഇന്റര്‍നെറ്റില്‍ സേര്‍ച്ച് നടത്തിയതിന്റെ തെളിവുകള്‍ മൊബൈലില്‍ കണ്ടെത്തിയിട്ടുണ്ട് പൊലീസ്. എലിവിഷം കരളിനെ ബാധിച്ചതാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
മരണം ആത്മഹത്യ ആണെന്ന് ഉറപ്പിച്ചു കഴിഞ്ഞാല്‍, ഭക്ഷ്യവിഷബാധയാണെന്ന് തോന്നിക്കുംവിധത്തില്‍ മരണത്തിലേക്ക് അഞ്ജുശ്രീ നീങ്ങിയതിനു പിന്നില്‍ എന്താണ് പ്രകോപനമെന്ന കാര്യത്തില്‍ ഇനി വിശദമായ ചോദ്യം ചെയ്യലും അന്വേഷണവും ആവശ്യമായി വരും. എലിവിഷം കുഴിമന്തിയില്‍ ചേര്‍ത്ത് കഴിക്കുകയായിരുന്നോ തുടങ്ങിയ കാര്യങ്ങളിലും വ്യക്തത വരുത്തേണ്ടതായി വരും. രക്ഷിതാക്കള്‍ നല്കിയ പരാതിയില്‍ തുടര്‍ അന്വേഷണം ഉണ്ടാകുമെന്നാണ് സൂചന.
പെരുമ്പള ബേനൂർ ശ്രീനിലയത്തിൽ പരേതനായ എ.കുമാരൻ നായരുടെയും കെ.അംബികയുടെയും മകളായ അഞ്ജുശ്രീ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെ 5.15നാണു മരിച്ചത്. 31ന് ഹോട്ടലിൽനിന്ന് ഓൺലൈനായി ഓർഡർ ചെയ്തുവരുത്തിയ ഭക്ഷണം കഴിച്ചശേഷമായിരുന്നു മരണമെന്നു ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയതോടെയാണ് ഈ മരണം വലിയ വാർത്തയായത്.