ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ‘പടവെട്ട്’ സിനിമയിലെ നടി ഫേസ്ബുക്ക് പേജില് അനുഭവം വിവരിച്ചതിനെത്തുടര്ന്ന് സിനിമയുടെ സംവിധായകനെതിരെയും എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്ക്കെതിരെയും നടപടി ആവശ്യപ്പെട്ട് വിമൻ ഇൻ സിനിമ കലക്ടീവ് (ഡബ്ല്യുസിസി) രംഗത്ത്. പരാതിയിൽ വനിതാ കമ്മിഷൻ ഇടപെടണമെന്നും ഡബ്ല്യുസിസി ആവശ്യപ്പെട്ടു. പടവെട്ട് സിനിമയുടെ സംവിധായകൻ ലിജു കൃഷ്ണയ്ക്കു പിന്നാലെ എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ബിബിൻ പോളിനെതിരെയും പീഡന ആരോപണം ഉയർന്ന സാഹചര്യത്തിലാണ് ആവശ്യം..
തമിഴ്, തെലുങ്ക് സിനിമകളിൽ പ്രവർത്തിക്കുന്ന നടിയാണ് തനിക്കു നേരിടേണ്ടി വന്ന ദുരനുഭവം ‘വിമൻ എഗെൻസ്റ്റ് സെക്ഷ്വൽ ഹരാസ്മെന്റ്’ എന്ന ഫെയ്സ്ബുക്ക് പേജിലൂടെ വെളിപ്പെടുത്തിയത്. ‘‘പടവെട്ട് എന്ന സിനിമയുടെ എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ബിബിൻ പോളിൽനിന്ന് എനിക്കുണ്ടായ ഏറെ മോശപ്പെട്ട അനുഭവം പങ്കുവയ്ക്കാനാണ് ഞാൻ ഇത് എഴുതുന്നത്’’ – എന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് ആരംഭിക്കുന്നത്.
‘‘യഥാർഥത്തിൽ ബിബിൻ പോളും ലിജു കൃഷ്ണയും ചേർന്ന് പെൺകുട്ടികളെ സിനിമ എന്ന പേരിൽ കബളിപ്പിക്കുകയാണെന്ന് എനിക്ക് കൂടുതൽ ബോധ്യമായി’’ എന്നും കുറിപ്പിലുണ്ട്. മുൻപും ലിജു കൃഷ്ണയ്ക്കെതിരെയും ഒരു പെൺകുട്ടി പരാതിപ്പെട്ടിരുന്നു. തുടർന്ന് ലിജു അറസ്റ്റിലായി.
“വീണ്ടും മലയാളസിനിമയിലെ അതിജീവിതമാർ മൗനം വെടിഞ്ഞ് പരാതിയുമായി രംഗത്തു വന്നിരിക്കുന്നു. കേസു കൊടുത്ത പെൺകുട്ടികൾ കടന്നു പോകുന്ന അവസ്ഥ ഭീകരമാണ്. നീതിയിലുള്ള വിശ്വാസംതന്നെ ഇവിടെ ജീവിക്കുന്നവരിൽ നഷ്ടപ്പെട്ടു പോകുന്ന നിലയിലേക്കാണ് കാര്യങ്ങൾ ചെന്നെത്തി നിൽക്കുന്നത്. ‘പടവെട്ട്’ സിനിമയുടെ സംവിധായകൻ ലിജു കൃഷ്ണയ്ക്കെതിരെ ഒരു പെൺകുട്ടി. പോഷ് ആക്ട് (2018) അനുസരിച്ച് ഐസി ഇല്ലാത്ത യൂണിറ്റ് ആയിരുന്നു. പരാതി കേൾക്കാൻ ബാധ്യസ്ഥരായവരെല്ലാം മുഖം തിരിച്ചു. ഒടുവിൽ അവൾക്ക് പൊലീസിനെ സമീപിക്കേണ്ടി വന്നു. തുടർന്ന് പൊലീസ് ഇടപെടലിൽ സംവിധായകൻ അറസ്റ്റിലാവുകയും ചെയ്തു.
“എന്നാൽ ജാമ്യത്തിലിറങ്ങിയ അയാൾ ഇപ്പോൾ തന്റെ സിനിമാ റിലീസുമായി ബന്ധപ്പെട്ട ആഘോഷത്തിലാണ്. അതിജീവിതയാകട്ടെ, ആശുപത്രിയിൽ ജീവൻ നിലനിർത്താനായി കഠിനമായ ജീവിത സാഹചര്യങ്ങളോടു പൊരുതുകയുമാണ്. കഴിഞ്ഞ ദിവസം അവളുടെ ദയനീയാവസ്ഥ പുറത്തുവന്നതിനെ തുടർന്ന് മറ്റൊരു പെൺകുട്ടി കൂടി പരാതിയുമായി രംഗത്തു വന്നിരിക്കുന്നു. അതേ സിനിമയുടെ എക്സിക്യൂട്ടിവ് പ്രൊഡ്യൂസർക്കെതിരെ ‘ഓഡിഷനി’ൽ പങ്കെടുത്ത പെൺകുട്ടിയാണ് പരാതി പരസ്യമാക്കിയത് . സംവിധായകന്റെ പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ അവസ്ഥ കേട്ട് സഹിയ്ക്ക വയ്യാതെയാണ് ഈ പുതിയ വെളിപ്പെടുത്തലുണ്ടായത് എന്നത് ശ്രദ്ധേയമാണ്.”- ഡബ്ല്യുസിസി പ്രസ്താവന പറയുന്നു.