മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന്റെ അധ്യാപകനിയമന ഇന്റര്‍വ്യൂവുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തില്‍. അഭിമുഖത്തില്‍ അനുവദിച്ച് മാര്‍ക്കുകളുടെ വിവരാവകാശ രേഖ പ്രകാരമുള്ള വിവരങ്ങള്‍ പുറത്തു വന്നു. കണ്ണൂര്‍ സര്‍വ്വകലാശാല അസോഷ്യേറ്റ് പ്രൊഫസര്‍ നിയമനത്തിനായി നടത്തിയ അഭിമുഖത്തിന് വന്ന ആറ് പേരില്‍ റിസര്‍ച്ച് സ്‌കോറില്‍ ഏറ്റവും പിന്നിലായിരുന്നു പ്രിയ. എന്നാല്‍ അഭിമുഖത്തിലെ മാര്‍ക്കില്‍ ഒന്നാമതെത്തിയതായി രേഖ പറയുന്നു. റിസർച് സ്കോറിൽ 651 മാർക്കോടെ ഒന്നാമനായിരുന്ന ജോസഫ് സ്കറിയയെയാണ് 156 മാർക്കു മാത്രമുണ്ടായിരുന്ന പ്രിയ വർഗീസ് അഭിമുഖം കഴിഞ്ഞപ്പോൾ രണ്ടാമനാക്കി മാറ്റി ഒന്നാം സ്ഥാനത്തെത്തിയത്. പ്രിയയ്ക്ക് അഭിമുഖത്തിൽ മാർക്ക് 32, ജോസഫ് സ്കറിയയ്ക്ക് 30.
റിസർച് സ്കോർ 645 ഉള്ള സി.ഗണേഷ് ഇന്റർവ്യൂവിൽ 28 മാർക്കോടെ മൂന്നാം റാങ്ക് നേടിയിട്ടുണ്ട്. വൈസ് ചാൻസലർ പ്രഫ.ഗോപിനാഥ് രവീന്ദ്രൻ അധ്യക്ഷനായ സമിതിയാണ് അഭിമുഖം നടത്തിയത്. ഉദ്യോഗാർഥിയുടെ വിവിധ ഗവേഷണ പ്രബന്ധങ്ങൾ പരിഗണിച്ചു നൽകുന്ന മാർക്കാണ് റിസർച് സ്കോർ. എന്നാൽ ഇന്റർവ്യൂവിലെ പ്രകടനമാണു റാങ്ക് തീരുമാനിക്കുന്നതെന്നായിരുന്നു സർവകലാശാല നൽകിയ വിശദീകരണം.
തൃശൂർ കേരളവർമ കോളജ് അധ്യാപികയായ പ്രിയ നിലവിൽ ഡപ്യൂട്ടേഷനിൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് ഡയറക്ടറാണ്. ഈ തസ്തികയിൽ പ്രിയയുടെ നിയമനം കഴിഞ്ഞ ദിവസം നീട്ടിയിട്ടുണ്ട്.