ഇ.ഡി.ക്കെതിരെ സ്‌ഫോടനാത്മകമായ വെളിപ്പെടുത്തൽ നടത്തുമെന്ന് ഡൽഹി കാബിനറ്റ് മന്ത്രി അതിഷി പറഞ്ഞ അതേ ദിവസം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ പേഴ്‌സണൽ സെക്രട്ടറി ബിഭാവ് കുമാറിൻ്റെയും ആം ആദ്മി പാർട്ടിയുമായി ബന്ധപ്പെട്ട ചിലരുടെയും സ്ഥലങ്ങളിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് ചൊവ്വാഴ്ച പരിശോധന നടത്തി. കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിൻ്റെ ഭാഗമായാണ് നടപടി എന്നാണ് പറയുന്നത്. രാജ്യതലസ്ഥാനത്തെ പത്തോളം സ്ഥലങ്ങൾ റെയ്‌ഡ് ചെയ്തിട്ടുണ്ട്.
ചൊവ്വാഴ്ച രാവിലെ പത്തു മണിക്ക് താന്‍ ഇ.ഡി.യെപ്പറ്റിയുള്ള സ്‌ഫോടനാത്മകമായൊരു വിവരം പുറത്തുവിടും എന്ന് ഡല്‍ഹി മന്ത്രി അതിഷി എക്‌സ്-ല്‍ കുറിച്ചതിനു ശേഷം മറ്റൊരു മന്ത്രി സൗരഭ് ഭരദ്വാജും ഇത് ആവര്‍ത്തിച്ചിരുന്നു. ഈ സമയം ആവുന്നതിനു മുമ്പേയാണ് ചൊവ്വാഴ്ച അതിരാവിലെ റെയ്ഡ് ആരംഭിച്ചത്.
നിലവിൽ നടന്നുകൊണ്ടിരിക്കുന്ന കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിൻ്റെ ഭാഗമാണോ അതോ പുതിയ കേസുമായി ബന്ധപ്പെട്ടാണോ പരിശോധനയെന്ന് വ്യക്തമല്ല.
ബിഭാവ് കുമാർ, മുൻ ഡൽഹി ജല ബോർഡ് അംഗം ശലഭ് കുമാർ എന്നിവരുടെ കേന്ദ്രങ്ങൾ, പാർട്ടി രാജ്യസഭാ എംപിയും ദേശീയ ട്രഷററുമായ എൻഡി ഗുപ്തയുടെ ഓഫീസ് എന്നിവ കേന്ദ്ര ഏജൻസിയുടെ ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്.