ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ഇന്ത്യാ മുന്നണി അധികാരത്തിൽ വന്നാൽ രാജ്യവ്യാപകമായി ജാതി സെൻസസ് നടത്തുമെന്നും സംവരണത്തിൻ്റെ 50 ശതമാനം പരിധി എടുത്തുകളയുമെന്നും രാഹുൽ ഗാന്ധി. നിലവിലുള്ള വ്യവസ്ഥകൾ പ്രകാരം 50 ശതമാനത്തിൽ കൂടുതൽ സംവരണം നൽകാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി സംവരണത്തിൻ്റെ 50 ശതമാനം പരിധി ഒഴിവാക്കുമെന്ന് രാഹുൽ പ്രഖ്യാപിച്ചു.
തൻ്റെ പാർട്ടി അധികാരത്തിലെത്തിയാൽ ഗോത്രവർഗക്കാർക്കായി സർന മതനിയമവും നടപ്പാക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. ജാർഖണ്ഡിലെ റാഞ്ചിയിൽ ഭാരത് ജോഡോ ന്യായ് യാത്രയിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. വിശ്വാസവോട്ടെടുപ്പിൽ വിജയിച്ചതിന് ചംപായി സ്രോണിനെ അഭിനന്ദിച്ച രാഹുൽ ഗാന്ധി, ജാർഖണ്ഡിൽ ബിജെപി-ആർഎസ്എസ് ഗൂഢാലോചന പരാജയപ്പെടുത്തിയെന്ന് അഭിപ്രായപ്പെട്ടു.
ഇ.ഡി. അറസ്റ്റ് ചെയ്ത് ജയിലിലാക്കിയ മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഭാര്യ കല്‍പന സോറനെ രാഹുല്‍ സന്ദര്‍ശിച്ചു.