പ്രമേഹം, പൊണ്ണത്തടി, തൈറോയ്ഡ്, ഹൃദ്രോഗം എന്നിവയ്ക്കുള്ള മരുന്നുകളുടെ പതഞ്ജലി ആയുർവേദിൻ്റെ തെറ്റായ പരസ്യങ്ങളിൽ നടപടിക്ക് ഒടുവിൽ നിർദേശം. ആയുഷ് ഉൽപ്പന്നങ്ങളുടെതെന്ന് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകി നിയമം ആവർത്തിച്ച് ലംഘിച്ചതിന് ബാബാ രാംദേവിൻ്റെ പതഞ്ജലി ആയുർവേദിനെതിരായ പരാതിയിൽ ഉചിതമായ നടപടിയെടുക്കാൻ ആയുഷ് മന്ത്രാലയത്തിന് പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) നിർദ്ദേശം നൽകി.
മലയാളിയായ ഡോ.കെ.വി.ബാബു ആണ് ഇതിനായി നിരന്തരമായ പോരാട്ടം നടത്തിയത്. എം.പിമാരായ ഡോ.വി.ശിവദാസന്‍, കാര്‍ത്തി ചിദംബരം എന്നിവരും പാര്‍ലമെന്റില്‍ ഇത് ഉന്നയിച്ചു. 1954-ലെ ഡി.എം.ആര്‍.(ഒ.എ.) ആക്ട് നിരന്തരം ലംഘിച്ചതായി കാണിച്ച് ഡോ.ബാബു ജനുവരി 15-ന് പ്രധാനമന്ത്രിയുടെ ഓഫീസിന് പരാതി നല്‍കിയിരുന്നു.
ജനുവരി 24 ന് ആയുഷ് മന്ത്രാലയത്തിന് പിഎംഒ നിർദ്ദേശം നൽകിയതിനെത്തുടർന്ന് 2022 ഫെബ്രുവരി മുതൽ തീർപ്പുകൽപ്പിക്കാതെ വെച്ചിരിക്കുന്ന വിഷയത്തിൽ ഉചിതമായ നടപടിയെടുക്കാൻ മന്ത്രാലയം ഉത്തരാഖണ്ഡ് ആയുഷ് വകുപ്പിനോട് ആവശ്യപ്പെട്ടു.
2022 ഫെബ്രുവരി മുതൽ ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ), കേന്ദ്ര ആയുഷ് മന്ത്രാലയം, ഉത്തരാഖണ്ഡിലെ എസ്എൽഎ എന്നിവയ്ക്ക് താൻ നൽകിയ പരാതികൾ കെട്ടിക്കിടക്കുന്നുണ്ടെന്ന് ഡോ. ബാബു മാധ്യമങ്ങളോട് വെളിപ്പെടുത്തി.