ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ.ക്ക് 400 സീറ്റുകള്‍ കിട്ടുമെന്നും ബിജെപിക്കു മാത്രം 370-ലധികം സീറ്റുകള്‍ ലഭിക്കുമെന്നും കോണ്‍ഗ്രസ് അവരുടെ കട പൂട്ടി ഇപ്പോഴത്തെ എം.പി.മാര്‍ സന്ദര്‍ശക ഗാലറിയില്‍ ഇരിക്കേണ്ടി വരുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്‌സഭയില്‍ പറഞ്ഞു.
രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്കിടെ ലോക്‌സഭയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ബിജെപിയുടെ മൂന്നാം ടേമിൽ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്നും 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ 400-ലധികം സീറ്റുകൾ നേടുമെന്നും തുടർച്ചയായി മൂന്നാം തവണയും അധികാരം നിലനിർത്തുന്നതിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച് മോദി പറഞ്ഞു. “ഞങ്ങളുടെ സർക്കാരിൻ്റെ മൂന്നാം ടേം ഇപ്പോൾ അധികം ദൂരെയല്ല. 100-125 ദിവസങ്ങൾ മാത്രമേ ശേഷിക്കുന്നുള്ളൂ… കണക്കുകളിലേക്ക് കടക്കുന്നില്ല. പക്ഷേ എനിക്ക് രാജ്യത്തിൻ്റെ മാനസികാവസ്ഥ കാണാൻ കഴിയും. എൻഡിഎ 400 കടക്കും.”– മോദി പറഞ്ഞു. ബിജെപിക്ക് 370 സീറ്റുകൾ ഉറപ്പായും ലഭിക്കുമെന്നും മൂന്നാം ടേമിൽ വലിയ തീരുമാനങ്ങളെടുക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
രാജ്യത്തിന് നല്ലതും ആരോഗ്യകരവുമായ പ്രതിപക്ഷം ആവശ്യമാണെന്നും എന്നാൽ കോൺഗ്രസ് അതിൻ്റെ റോളിൽ പരാജയപ്പെട്ടുവെന്നും പ്രതിപക്ഷത്ത് മറ്റ് ശബ്ദങ്ങൾ ഉയർന്നുവരാൻ അനുവദിച്ചില്ലെന്നും ലോക്‌സഭയിൽ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തിന് മറുപടിയായി പ്രധാനമന്ത്രി മോദി അവകാശപ്പെട്ടു.
“പ്രതിപക്ഷമെന്ന നിലയിൽ തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റുന്നതിൽ അവർ പരാജയപ്പെട്ടു.രാജ്യത്തിന് ഒരു നല്ല പ്രതിപക്ഷം വേണമെന്ന് ഞാൻ എപ്പോഴും പറഞ്ഞിട്ടുണ്ട്.”– നരേന്ദ്രമോദി പറഞ്ഞു.
“കുടുംബവാദത്തിൻ്റെ ആഘാതം രാജ്യം ഏറ്റുവാങ്ങി, കോൺഗ്രസും അത് അനുഭവിച്ചിട്ടുണ്ട്. ഖാർഗെ ഈ സഭയിൽ നിന്ന് ആ സഭയിലേക്ക് (രാജ്യസഭയിലേക്ക്) മാറി, ഗുലാം നബി ആസാദ് പാർട്ടിയിൽ നിന്ന് മാറി. അവരെല്ലാവരും കുടുംബാധിപത്യത്തിൻ്റെ ഇരകളായി. ഒരേ ഉൽപ്പന്നം വീണ്ടും വീണ്ടും പുറത്തിറക്കാനുള്ള ശ്രമത്തിൽ കോൺഗ്രസിൻ്റെ കട അടച്ചുപൂട്ടലിൻ്റെ വക്കിലാണ്”– പ്രധാനമന്ത്രി പരിഹസിച്ചു. കോൺഗ്രസ് “റദ്ദാക്കൽ സംസ്‌കാര”ത്തിൽ കുടുങ്ങിയിരിക്കുകയാണെന്നും ആത്മനിർഭർ ഭാരത്, വന്ദേ ഭാരത്, സെൻട്രൽ വിസ്ത തുടങ്ങിയ എല്ലാം റദ്ദാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി ആരോപിച്ചു.