മുൻ കേന്ദ്രമന്ത്രി ബിരേന്ദർ സിംഗ് തിങ്കളാഴ്ച ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നു. മകൻ ബ്രിജേന്ദ്ര സിംഗ് പഴയ പാർട്ടിയിൽ ചേർന്ന് ഏകദേശം ഒരു മാസത്തിന് ശേഷമാണ് ഈ നീക്കം. ഹരിയാനയിൽ നിന്നുള്ള മുൻ ബിജെപി എംഎൽഎ കൂടിയായ ഭാര്യ പ്രേം ലതാ സിങ്ങും പാർട്ടി വിട്ടു. നാല് പതിറ്റാണ്ടിലേറെ നീണ്ട കോൺഗ്രസുമായുള്ള ബന്ധത്തിന് ശേഷം ഏകദേശം 10 വർഷം മുമ്പാണ് ബീരേന്ദർ സിംഗ് ബിജെപിയിൽ ചേർന്നത്. ഇപ്പോൾ തിരിച്ചു മടക്കവുമായി. ജനനായക് ജനതാ പാർട്ടി (ജെജെപി)യുമായുള്ള ബന്ധം വിച്ഛേദിക്കണമെന്ന തൻ്റെ നിർദ്ദേശം ബിജെപി അംഗീകരിക്കാതിരുന്നതാണ് സിങിനെ പ്രകോപിപ്പിച്ചത്.
“ഞാൻ ബി.ജെ.പിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെച്ച് പാർട്ടി അധ്യക്ഷൻ ജെ.പി. നദ്ദയ്ക്ക് രാജിക്കത്ത് അയച്ചു. 2014-2019 കാലയളവിൽ എം.എൽ.എ ആയിരുന്ന എൻ്റെ ഭാര്യ പ്രേം ലതയും പാർട്ടി വിട്ടു. ചൊവ്വാഴ്ച ഞങ്ങൾ കോൺഗ്രസിൽ ചേരും.” — ഹരിയാനയിലെ പ്രമുഖ രാഷ്ട്രീയ നേതാവായ ബീരേന്ദർ സിംഗ് ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ബി.ജെ.പി വിട്ട ശേഷം ബിരേന്ദർ സിംഗ് ഡൽഹിയിൽ കോൺഗ്രസ് നേതാവ് ഭൂപീന്ദർ സിംഗ് ഹൂഡയുമായും കൂടിക്കാഴ്ച നടത്തി.
ബിരേന്ദർ സിങിന്റെ മകൻ മാർച്ച് 10 ന് കോൺഗ്രസിൽ ചേർന്നതിന് പിന്നാലെ ബിരേന്ദർ സിംഗ് അതേ പാത പിന്തുടരുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ആദ്യ സർക്കാരിൽ കേന്ദ്ര ഉരുക്ക് മന്ത്രിയായിരുന്നു ബീരേന്ദർ സിംഗ്. ഗ്രാമവികസനം, പഞ്ചായത്തിരാജ്, കുടിവെള്ളം, ശുചിത്വം എന്നിവയുടെ മന്ത്രിയായും അദ്ദേഹം പ്രവർത്തിച്ചു. റദ്ദാക്കിയ കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭത്തിനിടെ ബീരേന്ദർ സിംഗ് കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
ഹൂഡയുടെ നേതൃത്വത്തിലുള്ള ഹരിയാനയിലെ കോൺഗ്രസ് സർക്കാരിൽ മന്ത്രിയായും സേവനമനുഷ്ഠിച്ച ബീരേന്ദർ സിംഗ് “കർഷകരുടെ മിശിഹ” ആയി കണക്കാക്കപ്പെടുന്ന സർ ഛോട്ടു റാമിൻ്റെ ചെറുമകനാണ്.
എന്തുകൊണ്ടാണ് താൻ ബിജെപി വിട്ടതെന്ന ചോദ്യത്തിന്, താൻ 42 വർഷമായി കോൺഗ്രസിൽ ഉണ്ടായിരുന്നുവെന്നും എന്നാൽ ചില കാരണങ്ങളാൽ 2014 ൽ കാവി പാർട്ടിയിൽ ചേരാൻ പോയെന്നും ബീരേന്ദർ സിംഗ് പറഞ്ഞു. “ഞാൻ ബിജെപിയിൽ ചേരുമ്പോൾ ആ പാർട്ടിയുടെ പ്രത്യയശാസ്ത്രം വ്യത്യസ്തമാകുമെന്നും രണ്ട് പാർട്ടികളുടെയും ആശയങ്ങൾ തമ്മിൽ ചില വ്യത്യാസങ്ങൾ ഉണ്ടാകുമെന്നും എനിക്കറിയാമായിരുന്നു. വിശാലമായ ആശയ വിടവ് ഉണ്ടെന്ന് പിന്നീട് എനിക്ക് അനുഭവപ്പെട്ടു”– അദ്ദേഹം പറഞ്ഞു. “ഞാൻ നിർദ്ദേശങ്ങൾ നൽകുമ്പോൾ അവ ശ്രദ്ധിക്കപ്പെടുന്നില്ലെന്ന് എനിക്ക് തോന്നി.”– അദ്ദേഹം പറഞ്ഞു.
ജനനായക് ജനതാ പാർട്ടി (ജെജെപി)യുമായുള്ള ബന്ധം വിച്ഛേദിക്കണമെന്ന തൻ്റെ നിർദ്ദേശം ബിജെപി ശ്രദ്ധിക്കേണ്ടതായിരുന്നുവെന്നും തീരുമാനം വൈകാൻ പാടില്ലായിരുന്നുവെന്നും ബിരേന്ദർ സിംഗ് പറഞ്ഞു. ജെജെപിയുമായി ബിജെപി സഖ്യം തുടർന്നാൽ ബിരേന്ദർ സിംഗ് ബിജെപിയുടെ ഭാഗമാകില്ലെന്ന് താൻ പറഞ്ഞിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.