ഒഡിഷ സ്വദേശി ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊന്ന ടിടിഇയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരങ്ങൾ അറിവായി . ടിടിഇ വിനോദ് കണ്ണൻ (48) തലയ്ക്ക് ക്ഷതമേറ്റും കാലുകൾ അറ്റുപോയതിനാലുമാണ് മരിച്ചതെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ശരീരത്തിൽ ഒമ്പത് ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നതായും പറയുന്നു .
തീവണ്ടിയിൽ നിന്ന് വിനോദ് തൊട്ടടുത്ത ട്രാക്കിലേക്ക് വീണുവെന്നും ഇതേ ട്രാക്കിൽ വന്ന മറ്റൊരു ട്രെയിൻ ദേഹത്തേക്ക് പാഞ്ഞുകയറിയെന്നുമാണ് നിഗമനം. ഇതാണ് കാലുകൾ മുറിഞ്ഞു പോകാൻ ഇടയാക്കിയതെന്നാണ് കരുതുന്നത്. ട്രെയിനിൽ നിന്ന് തള്ളിയിട്ടാണ് തലയ്ക്ക് പരിക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം തൃശ്ശൂരിൽ നിന്ന് കൊച്ചിയിലേക്ക് കൊണ്ടുപോയി.
ഇന്നലെയാണ് തൃശൂർ മുളകുന്നത്തുകാവ് സ്‌റ്റേഷനു സമീപം വെളപ്പായയിൽ ടിടിഇ വിനോദിനെ ഇതരസംസ്ഥാന തൊഴിലാളിയായ രജനികാന്ത ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയത്. എറണാകുളം-പട്ന സൂപ്പർ ഫാസ്റ്റിലെ എസ്-11 കോച്ചിൽ ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെയാണ് ദാരുണ സംഭവം ഉണ്ടായത്. ടിക്കറ്റ് സംബന്ധിച്ച തർക്കത്തെ തുടർന്ന് പ്രതികൾ ടിടിഇയെ ട്രെയിനിൽ നിന്ന് പുറത്തേക്കു തള്ളിയിടുകയായിരുന്നു.