വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ഭാരതീയ ജനതാ പാർട്ടി പ്രകടനപത്രിക ഞായറാഴ്ച ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ പുറത്തിറക്കും. “സങ്കൽപ് പത്ര” എന്ന് പേരിട്ടിരിക്കുന്ന പ്രകടനപത്രികയിൽ ‘വിക്ഷിത് ഭാരത്’ എന്നതിൻ്റെ രൂപ രേഖയ്ക്ക് പുറമെ ഒട്ടേറെ ക്ഷേമ, വികസന പദ്ധതികളും ഉൾപ്പെടുത്തിയിട്ടുണ്ട്.
നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണവും ആർട്ടിക്കിൾ 370 റദ്ദാക്കലും ഉൾപ്പെടെയുള്ള കാതലായ പ്രത്യയശാസ്ത്ര വാഗ്ദാനങ്ങൾ പൂർത്തീകരിച്ചു കഴിഞ്ഞു. പ്രകടനപത്രികയിലെ ബിജെപിയുടെ വലിയ സാംസ്കാരിക, ഹിന്ദുത്വ അജണ്ടകൾ എങ്ങനെയെന്നതിലേക്കാണ് ഇപ്പോൾ എല്ലാ കണ്ണുകളും.

ദരിദ്രർ, യുവാക്കൾ, സ്ത്രീകൾ, കർഷകർ എന്നിവർക്ക് തൻ്റെ സർക്കാർ മുൻഗണന നൽകുന്നുവെന്ന് മോദി നിരന്തരം ഉയർത്തിക്കാട്ടുന്നതിനാൽ, ഭരണകക്ഷിയായ ബിജെപി അവരുമായി ബന്ധപ്പെട്ട വിഷയങ്ങൾക്ക് പ്രാധാന്യം നൽകാനാണ് സാധ്യത. ദളിത് നേതാവ് ബിആർ അംബേദ്കറുടെ ജന്മവാർഷികത്തോടനുബന്ധിച്ച് എന്ന് പ്രഖ്യാപിച്ചു നടത്തുന്ന പ്രകടന പത്രിക പ്രകാശനത്തിൽ പ്രധാനമന്ത്രി മോദിയും മറ്റ് മുതിർന്ന നേതാക്കളും പങ്കെടുക്കും.