കമൽഹാസൻ്റെ 1991-ൽ പുറത്തിറങ്ങിയ ഗുണ എന്ന ചിത്രത്തിലെ സൂപ്പർഹിറ്റ് ഗാനമായ “കൺമണി അൻപോട് കാതലൻ…”-ഉം കമലിൻ്റെയും റോഷിനിയുടെയും ചിത്രങ്ങളും ഉൾക്കൊള്ളിച്ചാണ് അടുത്തിടെ റിലീസ് ആയ “മഞ്ഞുമ്മൽ ബോയ്സ്” എന്ന മലയാള ചിത്രം ആരംഭിക്കുന്നത്. ചിദംബരം സംവിധാനം ചെയ്ത ഈ മലയാളം സിനിമ ഒരു അതിജീവന കഥ പറയുന്നു .
രണ്ട് പതിറ്റാണ്ടിലേറെ മുമ്പ് കമൽഹാസൻ ചിത്രം ചിത്രീകരിച്ച കൊടൈക്കനാലിലെ ഒരു സന്ദര്‍ശക പോയിന്റായി ഇന്ന് മാറിയിരിക്കുന്ന,ഡെവിള്‍സ് കിച്ചന്‍ എന്നു കൂടി അറിയപ്പെടുന്ന ഗുണ ഗുഹയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. കമലിന്റെ സിനിമ റിലീസ് ചെയ്തതോടെയാണ് ഗുണ ഗുഹകള്‍ കൊടൈക്കനാലിലെ പ്രധാന ടൂറിസ്റ്റ് സന്ദര്‍ശക പോയിന്റായി മാറിയത് എന്നത് ചരിത്രം.
ഈ സിനിമ ഇപ്പോൾ തമിഴ്‌നാട്ടിലെ ബോക്‌സ് ഓഫീസിൽ 25 കോടി രൂപയിലേക്ക് കുതിക്കുകയാണ് എന്നാണ് റിപ്പോർട്ട്. തമിഴ്‌നാട്ടിലെ സിനിമാ പ്രേമികള്‍ ഒരു മലയാള സിനിമയെ ഇത്രയധികം സ്വകരിച്ചിരിക്കുന്നു എന്നത് വലിയ കൗതുകമായാണ് കണക്കാക്കപ്പെടുന്നത്.
ഇത് ഒരു മലയാള സിനിമയെ സംബന്ധിച്ചിടത്തോളം ശ്രദ്ധേയമായ നേട്ടമാണ്. ഇപ്പോഴിതാ കമൽ ഹാസന്റെ “ഗുണ”യുടെ റീ-റിലീസിനായി തമിഴ് പ്രേക്ഷകർ മുറവിളി കൂട്ടുകയാണ് എന്ന് വിവിധ റിപ്പോർട്ടുകളിൽ പറയുന്നു. മഞ്ഞുമ്മേൽ ബോയ്‌സിൻ്റെ വിജയം ഗുണയുടെ ഗൃഹാതുര ഘടകവും ഒപ്പം ഉയർത്തി വിട്ടിരിക്കുന്നു . റീ-റിലീസുകൾ ഇപ്പോൾ വളരെ വ്യാപകമായതിനാൽ ഗുണ വീണ്ടും റിലീസ് ചെയ്യാൻ ഇതാണ് ശരിയായ സമയമെന്ന് ആരാധകർ കരുതുന്നു. ഗുണയുടെ റിലീസ് ചെയ്തിട്ട് ഇപ്പോൾ 33 വർഷം പിന്നിട്ടിരിക്കുന്നു