കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദയും കേന്ദ്ര ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരിയും ഉൾപ്പെടെയുള്ള ഭാരതീയ ജനതാ പാർട്ടി നേതാക്കൾ തിങ്കളാഴ്ച സമൂഹ മാധ്യമം എക്സ്-ൽ തങ്ങളുടെ പേരുകൾ ‘മോദി കാ പരിവാർ’ (മോദിയുടെ കുടുംബം) എന്ന് മാറ്റി.
140 കോടി രാജ്യക്കാരാണ് തൻ്റെ കുടുംബമെന്ന് തെലങ്കാനയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗത്തെ തുടർന്നാണ് ‘മോദി കാ പരിവാർ’ എന്ന പേരുമാറ്റം ആരംഭിച്ചത്. ആരുമില്ലെങ്കിലും രാജ്യത്തെ ഓരോ ദരിദ്രനും തൻ്റെ കുടുംബത്തിൻ്റെ ഭാഗമാണെന്ന് മോദി അവകാശപ്പെട്ടിരുന്നു.
പ്രധാനമന്ത്രി മോദിയുടെ ‘മോദി കാ പരിവാർ ‘ പ്രസ്താവന ഇന്ത്യ സഖ്യത്തിനെതിരായ പ്രതികരണം ആയിട്ടാണ് വിലയിരുത്തപ്പെട്ടത്.
ഇന്നലെ പട്‌നയിലെ ഗാന്ധി മൈതാനിയിൽ ആർജെഡിയുടെ ‘ജൻ വിശ്വാസ് മഹാ റാലി’യിൽ മുൻ ബിഹാർ മുഖ്യമന്ത്രിയും ആർജെഡി തലവനുമായ ലാലു പ്രസാദ് യാദവ് മോദിയുടെ കുടുംബ വാദത്തെ പരിഹസിച്ചിരുന്നു.
മോദിക്ക് കുടുംബം ഇല്ലെന്നും അദ്ദേഹം യഥാര്‍ഥ ഹിന്ദു പോലുമല്ലെന്നും ലാലു പരിഹസിച്ചു. ഹിന്ദുവായിരുന്നെങ്കില്‍ അമ്മയുടെ മരണത്തില്‍ ദുഖസൂചകമായി ആചാരമനുസരിച്ച് മുടിയും താടിയും വടിച്ചു കളയുമായിരുന്നു. മോദി എന്തുകൊണ്ടാണിത് ചെയ്യാതിരുന്നത് എന്ന് ലാലു ചോദിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് മോദി രാജ്യത്തിലുള്ളവര്‍ മുഴുവന്‍ തന്റെ കുടുംബമാണെന്ന് അവകാശപ്പെട്ടത്. ലാലുവിന്റെ വിമര്‍ശനത്തിനു ശേഷമാണ് ബിജെപി നേതാക്കള്‍ എക്‌സില്‍ തങ്ങളുടെ പേരുകള്‍ മോദി കാ പരിവാര്‍ എന്ന് മാറ്റിയത്.